അമരത്വം ലഭിക്കാൻ ഭർത്താവിനെ ജീവനോടെ കുഴിച്ചിട്ടു; അച്ഛനെ കാണാതെ മകൾ തിരച്ചിലിൽ; ഭാര്യയെ പൊലീസ് ചോദ്യം ചെയ്തു

നെഞ്ചുവേദന വന്നപ്പോൾ താൻ മരിക്കാൻ പോവുകയാണെന്ന് നാഗരാജ് ഭാര്യയോട് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: അമരത്വം ലഭിക്കാനായി ഭർത്താവിനെ ഭാര്യ ജീവനോടെ അടക്കം ചെയ്തതായി സംശയം. തമിഴ്നാട്ടിലെ പെരുമ്പാക്കത്താണ് സംഭവം.  കലൈഞ്ജർ കരുണാനിധി നഗറിൽ താമസിക്കുന്ന നാഗരാജ് (59) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ലക്ഷ്മിയെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. 

ദൈവത്തിനോട് സംസാരിക്കാനാകുമെന്ന് സ്വയം അവകാശപ്പെട്ടിരുന്ന നാഗരാജ് വീടിനുപിന്നിൽ ക്ഷേത്രം നിർമിച്ച് പൂജകൾ നടത്തിയിരുന്നു. കഴിഞ്ഞദിവസം നെഞ്ചുവേദന വന്നപ്പോൾ താൻ മരിക്കാൻ പോവുകയാണെന്ന് ഇയാൾ ഭാര്യയോട് പറഞ്ഞു. അമരത്വം നേടാൻ തന്നെ ജീവനോടെ അടക്കം ചെയ്യണമെന്നും ഈ വിവരം ആരെയും അറിയിക്കരുതെന്നും ആവശ്യപ്പെട്ടു. 

ഇതേത്തുടർന്ന് ഭാര്യ ലക്ഷ്മി ജലസംഭരണിക്കെന്ന പേരിൽ വീടിനുപിന്നിൽ തൊഴിലാളികളെ വെച്ച് കുഴിയെടുത്തു. തുടർന്ന് നാഗരാജിനെ കുഴിയിലിറക്കി മണ്ണിട്ട് മൂടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. നഗരത്തിലെ ഐടി കമ്പനിയിൽ ജോലിചെയ്യുന്ന മകൾ വീട്ടിലെത്തിയപ്പോൾ അച്ഛനെ കാണാതിരുന്നതോടെയാണ് സംഭവം പുറത്തുവന്നത്. 

മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷമേ ജീവനോടെയാണോ അടക്കം ചെയ്തതെന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com