കൊല്‍ക്കത്ത : ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ യുവനേതാവിനെ പോരാട്ടത്തിനിറക്കി സിപിഎം. യുവ അഭിഭാഷകന്‍ ശ്രീജിബ് ബിശ്വാസ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് സിപിഎം പ്രഖ്യാപിച്ചു. സിപിഎം കൊല്‍ക്കത്ത ജില്ലാ കമ്മിറ്റിയാണ് ബിശ്വാസിന്റെ പേര് നിര്‍ദേശിച്ചത്. ഭവാനിപൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ഭവാനിപൂരില്‍ മമതയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ബംഗാള്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഭവാനിപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- ബിജെപി പോരാട്ടമായി ചുരുക്കി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും, ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കുമെന്നും സിപിഎം നേതാവ് സുജന്‍ ചക്രബര്‍ത്തി പ്രഖ്യാപിച്ചിരുന്നു.
ഈ മാസം 30 നാണ് ഭവാനിപൂര്‍ അടക്കം ബംഗാളിലെ മൂന്ന് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മമതക്കെതിരെ മല്‍സരിക്കാന്‍ ആറു നേതാക്കളെയാണ് ബിജെപി സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത്. ഇത് ദേശീയ നേതൃത്വത്തിന്റെ പരിഗണനയ്ക്കായി അയച്ചു നല്‍കിയിട്ടുണ്ട്.
തൃണമൂൽ ശക്തികേന്ദ്രമായ ഭവാനിപൂരില്‍ നിന്നും മുമ്പ് രണ്ടു തവണ മമത വിജയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ