ന്യൂഡൽഹി: മുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിങിന്റെ പേരക്കുട്ടി ഇന്ദർജീത് സിങ് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇന്ദർജീതിന് പാർട്ടി അംഗത്വം നൽകിയത്. ബിജെപിയിൽ ചേർന്നതിലൂടെ മുത്തച്ഛന്റെ ആഗ്രഹമാണ് നിറവേറ്റിയതെന്ന് ഇന്ദർജീത് പറഞ്ഞു.
പഞ്ചാബിന്റെ ചുമതല വഹിക്കുന്ന ബിജെപി ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം ഇന്ദർജീതിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പഞ്ചാബിലെ ജന ഹൃദയങ്ങളിൽ ബിജെപിക്ക് സ്ഥാനമുണ്ടെന്നാണ് ഇതിലൂടെ തെളിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘മുത്തച്ഛനോട് കോൺഗ്രസ് നല്ല രീതിയിലല്ല പെരുമാറിയത്. മദൻ ലാൽ ഖുറാനയുടെ കാലത്ത് ഞാൻ ബിജെപിക്ക് വേണ്ടി ഡൽഹിയിൽ പ്രചരണത്തിനിറങ്ങിയിട്ടുണ്ട്. ഞാൻ ബിജെപിയിൽ ചേരണമെന്നായിരുന്നു മുത്തച്ഛന്റെ ആഗ്രഹം. അദ്ദേഹമാണ് എന്നെ അടൽ ബിഹാരി വാജ്പേയ്, എൽകെ അദ്വാനി എന്നിവരെ പരിചയപ്പെടുത്തിയത്’- അംഗത്വം സ്വീകരിച്ച് ഇന്ദർജീത് വ്യക്തമാക്കി.
സിഖ് സമുദായങ്ങളിൽ സ്വാധീനം ചെലുത്താനുളള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് ഇന്ദർജീത്തിനെപ്പോലുളളവരെ പാർട്ടിയിലേക്ക് എത്തിക്കുന്നതെന്ന് രാഷ്ട്രീയ വിദഗ്ധർ നിരീക്ഷിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ