ഒളിവില്‍ പോയപ്പോള്‍ സംരക്ഷണം, അകലാന്‍ വയ്യാതെ അടുത്തു, കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി; തെളിവ് നശിപ്പിക്കാന്‍ രാസവസ്തു, 'സ്‌ഫോടനത്തില്‍' കുടുങ്ങി 

ബിഹാറില്‍ കാമുകന്റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പറ്റ്‌ന: ബിഹാറില്‍ കാമുകന്റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി. തെളിവുകള്‍ നശിപ്പിക്കുന്നതിന് മൃതദേഹം കഷ്ണങ്ങളാക്കി രാസവസ്തുക്കള്‍ ഒഴിച്ചു.ഇതിന് പിന്നാലെ ഉണ്ടായ രാസസ്‌ഫോടനം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചതാണ് കേസില്‍ വഴിത്തിരിവായത്. 

മുസഫര്‍നഗര്‍ സിക്കന്ദര്‍പൂര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 30കാരനായ രാകേഷിനെ ഭാര്യ രാധയും കാമുകന്‍ സുഭാഷും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. കൃത്യത്തിന് രാധയുടെ സഹോദരി കൃഷ്ണയും ഭര്‍ത്താവും സഹായിച്ചതായി പൊലീസ് പറയുന്നു. 

തെളിവ് നശിപ്പിക്കുന്നതിന് സുഭാഷാണ് രാകേഷിന്റെ മൃതദേഹം കഷ്ണങ്ങളാക്കിയത്. തുടര്‍ന്ന് തെളിവ് നശിപ്പിക്കുന്നതിന് വാടകവീട്ടില്‍ രാസവസ്തു ഒഴിച്ച് മൃതദേഹം നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രാസവസ്തു ഒഴിച്ചതിന് പിന്നാലെ സ്‌ഫോടനം ഉണ്ടായി. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ചിതറി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 

വ്യാജമദ്യ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാകേഷ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പൊലീസിന്റെ കണ്ണില്‍പ്പെടാതിരിക്കാന്‍ പലപ്പോഴും രാകേഷ് ഒളിവിലായിരുന്നു. ഈസമയത്ത് രാകേഷിന്റെ ബിസിനസ് പങ്കാളി കൂടിയായ സുഭാഷാണ് രാധയുടെ സംരക്ഷണം ഏറ്റെടുത്തിരുന്നത്. ഈ പരിചയം രാധയും സുഭാഷും തമ്മിലുള്ള അടുപ്പത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് രാകേഷിനെ വകവരുത്താന്‍ ഇരുവരും തീരുമാനിച്ചു. രാധയുടെ സഹോദരിയും സഹോദരീഭര്‍ത്താവും ഇതില്‍ പങ്കാളിയായതായും പൊലീസ് പറയുന്നു.

രാകേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്. സുഭാഷിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം. രാകേഷിന്റെ കൊലപാതകത്തിനെ തുടര്‍ന്ന് സഹോദരന്‍ ദിനേഷ് പൊലീസില്‍ പരാതി നല്‍കി. രാധയും സുഭാഷുമാണ് കൊലപാതകത്തിന് പിന്നിലെന്ന് ദിനേഷ് പരാതിയില്‍ ആരോപിക്കുന്നു.

ഇരുവരും തമ്മില്‍ അവിഹിത ബന്ധമുള്ളതായും ദിനേഷ് ആരോപിക്കുന്നു. വീട്ടില്‍ സ്‌ഫോടനം നടന്നതായി കേട്ട് വന്നുനോക്കിയപ്പോള്‍ സഹോദരനെ കൊലപ്പെടുത്തിയിരിക്കുന്നതാണ് കണ്ടത്. മൃതദേഹം നിരവധി കഷ്ണങ്ങളാക്കിയ നിലയിലായിരുന്നുവെന്നും സഹോദരന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com