ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ വീണ്ടും പ്രകോപനവുമായി ചൈന. യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപം എട്ടിടങ്ങളിൽ സൈനികർക്കായി ടെൻറുകൾ നിർമിച്ചാണ് ചൈനയുടെ പ്രകോപനം. ടാഷിഗോങ്, മൻസ, ഹോട്ട് സ്പ്രിങ്സ്, ചുറുപ്പ് എന്നിവിടങ്ങളിലാണ് ടെൻറുകൾ നിർമിച്ചിരിക്കുന്നത്. ചെറു വ്യോമത്താവളങ്ങളും ഹെലിപാഡുകളും സജ്ജമാക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ വർഷം ഇരുപക്ഷവും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ചൈനീസ് സൈന്യം സ്ഥാപിച്ച സൈനിക ക്യാമ്പുകൾക്ക് പുറമേയാണ് പുതിയ ടെൻറുകൾ നിർമിച്ചിരിക്കുന്നത്. ക്വാഡ് ഉച്ചകോടിയിലും യുഎൻ പൊതുസഭയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്കെതിരെ പരോക്ഷമായി നിലപാടെടുത്തിന് പിന്നാലെയാണ് ചൈനയുടെ നടപടി.
ചൈന അടിക്കടി നിലപാടുകൾ മാറ്റുകയാണെന്ന് ചൈനയിലെ ഇന്ത്യൻ സ്ഥാനപതി വിക്രം മിസ്രി പറഞ്ഞു. കഴിഞ്ഞ വർഷം മെയ് അഞ്ചിന് പാങ്കോങ് തടാക മേഖലയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം ഉടലെടുത്തത്. കഴിഞ്ഞ വർഷം ജൂൺ 15ന് ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിനെ തുടർന്നും തർക്കം രൂക്ഷമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ