എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ നിന്ന്‌
എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ നിന്ന്‌

ചുറ്റും കൂടിയിരിക്കുന്ന നൂറുകണക്കിന് ഗ്രാമീണര്‍; കൈകള്‍ പിന്നില്‍ കെട്ടി കമാന്‍ഡോ, തോക്കേന്തി മാവോയിസ്റ്റുകള്‍, വീഡിയോ പുറത്ത്

ഛത്തീസ്ഗഢിലെ ഏറ്റുമുട്ടലിനിടെ  തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കമാന്‍ഡോ രാകേശ്വര്‍ സിങ് മന്‍ഹാസിനെ മാവോയിസ്റ്റുകള്‍ വിട്ടയക്കുന്നതിന്റെ വീഡിയോ പുറത്ത്


ബസ്തര്‍: ഛത്തീസ്ഗഢിലെ ഏറ്റുമുട്ടലിനിടെ  തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കമാന്‍ഡോ രാകേശ്വര്‍ സിങ് മന്‍ഹാസിനെ മാവോയിസ്റ്റുകള്‍ വിട്ടയക്കുന്നതിന്റെ വീഡിയോ പുറത്ത്. കൂടിയിരിക്കുന്ന നൂറുകണക്കിന് ഗ്രാമിണര്‍ക്ക് മുന്നിലാണ് കമാന്‍ഡോയെ സ്വതന്ത്രനാക്കിയത്. കൈകള്‍ പിന്നില്‍ ബന്ധിച്ച് കൊണ്ടുവന്ന രാകേശ്വറിനെ തോക്കെന്തിയ മാവോയിസ്റ്റുകള്‍ കെട്ടഴിച്ചു വിടുന്നതാണ് വീഡിയോയിലുള്ളത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ പുറത്തുവിട്ടത്. കൂടിയിരിക്കുന്ന ഗ്രാമിണര്‍ക്ക് മുന്നില്‍ തോക്ക് പിടിച്ചു നില്‍ക്കുന്ന മാവോയിസ്റ്റിനെയും വീഡിയോയില്‍ കാണാം. 

തട്ടിക്കൊണ്ടുപോയി അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് കമാന്‍ഡോയെ മോചിപ്പിച്ചത്. ജവാന്റെ മോചനത്തിനായി സന്ധി സംഭാഷണം നടത്തിവന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ധര്‍മപാല്‍ സൈനി, ഗൊണ്ടവന സമാജ് മേധാവി ഗേലം ബോരയ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് മാവോയിസ്റ്റുകള്‍ ഇദ്ദേഹത്തെ വിട്ടയച്ചത്. ഏഴ് മാധ്യമപ്രവര്‍ത്തകര്‍ അടങ്ങിയ 11 അംഗം സംഘമാണ് ജവാനെ തിരികെയെത്തിക്കാന്‍ പോയത്.

രാകേശ്വര്‍ സിങ്ങിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. അദ്ദേഹത്തിന് പുറമേ പരിക്കുകള്‍ ഒന്നും ദൃശ്യമല്ലെന്നും രാത്രിയോടെ റാഞ്ചിയിലേക്ക് കൊണ്ടുപോകുമെന്നും സിആര്‍പിഎഫ് അറിയിച്ചു.

ഏപ്രില്‍ മൂന്നിന് നടന്ന രക്തരൂക്ഷിത ഏറ്റുമുട്ടലില്‍ 22 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com