വീട്ടിൽ കഴിയുന്ന കോവിഡ് രോ​ഗികൾക്ക് റെംഡെസിവിർ ഇൻജക്ഷൻ നൽകരുത്, മറ്റു നിർദേശങ്ങൾ ഇങ്ങനെ

ആശുപത്രിയിൽവെച്ചുമാത്രം നൽകേണ്ട ഇൻജക്‌ഷനാണിതെന്നും മാർഗരേഖയിൽ പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി; വീട്ടിൽ കഴിയുന്ന കോവിഡ് ബാധിതർക്കായി റെഡെസിവിർ ഇൻജെക്ഷൻ വാങ്ങുകയോ നൽകുകയോ ചെയ്യരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വലിയ രോ​ഗലക്ഷണങ്ങളില്ലാതെ വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുന്നവർക്കുള്ള മാർ​ഗരേഖയിലാണ് ഇത് വ്യക്തമാക്കുന്നത്. റെംഡെസിവിർ ഇൻജക്‌ഷൻ വാങ്ങുകയോ നൽകുകയോ അരുത്. ആശുപത്രിയിൽവെച്ചുമാത്രം നൽകേണ്ട ഇൻജക്‌ഷനാണിതെന്നും മാർഗരേഖയിൽ പറയുന്നു. 

വീട്ടിൽ കഴിയുന്നവർ മൂന്ന് ലെയറിന്റെ മെഡിക്കൽ മാസ്ക് ധരിക്കണം. വായുസഞ്ചാരമുള്ള മുറിയിൽ വേണം കഴിയാനെന്നും നിർദേശമുണ്ട്. രോ​ഗികളെ പരിചരിക്കുന്നവർ എൻ95 മാസ്ക്രോ ഉപയോ​ഗിക്കണം. രോഗികൾ ദിവസവും രണ്ടുതവണ ചൂടുവെള്ളം കവിൾകൊള്ളുകയോ ആവിപിടിക്കുകയോ വേണം. കാര്യമായി രോഗലക്ഷണങ്ങളില്ലാത്തവർക്ക് വായിലൂടെയുള്ള സ്റ്റിറോയ്ഡുകൾ നൽകേണ്ടതില്ല. ഏഴുദിവസത്തിനുശേഷവും രോഗലക്ഷണങ്ങൾ (തുടർച്ചയായ പനി, ചുമ തുടങ്ങിയവ) തുടർന്നാൽ ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശപ്രകാരം വായിലൂടെയുള്ള സ്റ്റിറോയ്ഡ് ചെറിയ ഡോസിൽ നൽകാം.

 പ്രമേഹം, മാനസികസമ്മർദം, ഹൃദ്രോഗം, ദീർഘകാലമായുള്ള കരൾ,-വൃക്ക രോഗങ്ങൾ തുടങ്ങിയവയുള്ള 60 വയസ്സുകഴിഞ്ഞ കോവിഡ് ബാധിതരെ മെഡിക്കൽ ഓഫീസറുടെ കൃത്യമായ വിലയിരുത്തലിനുശേഷമേ വീട്ടിൽ കഴിയാൻ അനുവദിക്കാവൂ. ഓക്സിജൻ അളവ് കുറയുകയോ ശ്വാസതടസ്സം നേരിടുകയോ ചെയ്യുന്നവർ ഉടൻ ഡോക്ടറുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശനം തേടണം. ദിവസവും നാലുനേരം പാരസെറ്റമോൾ 650 എം.ജി. കഴിച്ചിട്ടും പനി കുറയുന്നില്ലെങ്കിൽ ഡോക്ടറുമായി ബന്ധപ്പെടണം. ഡോക്ടർ മറ്റ് നോൺ സ്റ്റിറോയ്ഡൽ ആന്റി ഇൻഫ്ളമേറ്ററി മരുന്നുകൾ (ഉദാ: നാപ്രോക്സൺ 250 എം.ജി. രണ്ടുനേരം) പരിഗണിക്കും. ഐവെർമെക്റ്റിൻ ഗുളിക (വെറുംവയറ്റിൽ) മൂന്നുമുതൽ അഞ്ചുനേരം നൽകുന്നതും പരിഗണിക്കാം.

പനിയും ചുമയും പോലുള്ള രോഗലക്ഷണങ്ങൾ അഞ്ചുദിവസത്തിനു ശേഷവും തുടർന്നാൽ ഇൻഹെയ്‌ലറുകൾ വഴി നൽകുന്ന ഇൻഹെയ്‌ലേഷണൽ ബുഡെസൊണൈഡ് (800 എം.സി.ജി.) ദിവസവും രണ്ടുനേരംവീതം അഞ്ചുമുതൽ ഏഴുദിവസംവരെ നൽകാം. വീട്ടിൽ കഴിയുന്ന രോഗികളെ ബന്ധപ്പെടുന്നവർക്കും പരിചരിക്കുന്നവർക്കും ഡോക്ടറുടെ നിർദേശാനുസരണം ഹൈഡ്രോക്സിക്ലോറോക്വിൻ പ്രോഫിലാക്സിസ് നൽകാം.

എയ്ഡ്‌സ്, അർബുദം എന്നിവയുള്ളവർ, അവയവമാറ്റം കഴിഞ്ഞവർ എന്നിവർക്ക് കോവിഡ് ബാധിച്ചാൽ വീട്ടിൽ ചികിത്സിക്കരുത്. അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അത് ഉചിതമായ വൈദ്യപരിശോധനയ്ക്കു ശേഷമായിരിക്കണം.  രോഗലക്ഷണംതുടങ്ങി പത്തുദിവസമാവുകയും മൂന്നുദിവസമായി പനിയില്ലാതിരിക്കുകയും ചെയ്താൽ ഹോംഐസൊലേഷനിൽ കഴിയുന്ന രോഗികളെ സമ്പർക്കവിലക്കിൽനിന്ന്‌ മാറ്റാം. ഹോം ഐസൊലേഷൻ കാലാവധി പൂർത്തിയായാൽ കോവിഡ് പരിശോധനയുടെ ആവശ്യമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com