ന്യൂഡൽഹി: നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ കോവിഡ് വാക്സിൻ രണ്ടാം ഡോസ് എടുക്കാൻ കഴിയത്ത 3.86 കോടി പേരാണ് രാജ്യത്തുള്ളതെന്ന് കേന്ദ്ര സർക്കാർ. ആക്ടിവിസ്റ്റായ രാമൻ ശർമ സമർപ്പിച്ച വിവരാവകാശ അന്വേഷണത്തിലാണ് കേന്ദ്ര സർക്കാറിന്റെ മറുപടി.
കോവിൻ പോർട്ടലിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് വ്യാഴാഴ്ച ഉച്ചവരെ 44,22,85,854 പേർക്കാണ് ഒന്നാം ഡോസ് കുത്തിവെപ്പ് നൽകിയത്. 12,59,07,443 പേർക്ക് രണ്ടാം ഡോസ് കുത്തിവെപ്പും നൽകി.
കോവിഷീൽഡ് വാക്സിൻ ഒന്നാം ഡോസ് എടുത്തിനു ശേഷം 84 മുതൽ 112 ദിവസങ്ങൾക്കുള്ളിൽ രണ്ടാം ഡോസ് എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന വാക്സിൻ അഡ്മിനിസ്ട്രേഷൻ സെൽ വ്യക്തമാക്കി. കോവാക്സിൻ ആണെങ്കിൽ 28 മുതൽ 42 ദിവസങ്ങൾക്കുള്ളിൽ രണ്ടാം ഡോസ് എടുക്കണം.
എന്നാൽ ഓഗസ്റ്റ് 17 വരെ കോവിഷീൽഡ് ആദ്യ ഡോസ് വാക്സിൻ എടുത്ത ശേഷം 3,40,72,993 പേർക്ക് സർക്കാർ നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ കഴിഞ്ഞിട്ടില്ല. 46,78,406 പേർക്ക് കോവാക്സിൻ ആദ്യ ഡോസ് എടുത്ത ശേഷം സമയപരിധിക്കുള്ളിൽ രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാൻ കഴിഞ്ഞില്ല.
ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം നിശ്ചിത സമയ പരിധിക്കുള്ളിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കണമെന്നാണ് ശുപാർശ. എന്നാൽ, രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ കഴിയാത്തവർ ഒന്നാം ഡോസ് വീണ്ടുമെടുക്കണമെന്ന നിർദേശം ഇല്ലെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് 19 വാക്‌സിനേഷൻ അഡ്മിനിസ്‌ട്രേഷൻ സെൽ വ്യക്തമാക്കി. വാക്സിനേഷന്റെ മുഴുവൻ ഗുണവും ലഭിക്കണമെങ്കിൽ വാക്‌സിന്റെ രണ്ട് ഡോസ് എടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ