'കുട്ടികള്‍ ഇല്ല, മകന് രണ്ടാമത് കല്യാണം കഴിക്കണം'; മന്ത്രവാദിയുടെ വാക്കുകേട്ട് യുവതിയെ ഭര്‍തൃവീട്ടുകാര്‍ അടിച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സ്ത്രീയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സ്ത്രീയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അടിച്ചുകൊന്നു. മന്ത്രവാദത്തിനിടെയാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം സ്ത്രീയെ ബന്ധുക്കള്‍ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് കുടുംബാംഗങ്ങളുടെ പരാതിയില്‍ പറയുന്നു.

ഷാജഹാന്‍പൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മകള്‍ മരിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയ കുടുംബാംഗങ്ങള്‍ യുവതിയെ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ സ്ത്രീയുടെ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിന്റെ ബന്ധുക്കളെ പൊലീസ് പിടികൂടി.

13 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ശാരദാദേവിയുടെ കല്യാണം. കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സഹോദരിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായി മുനീഷ് കുമാര്‍ പറയുന്നു. മാനസികവും ശാരീരികവുമായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിച്ചതായി മുനീഷ് കുമാര്‍ ആരോപിച്ചു.

കൊല്ലുമെന്നും മകനെ കൊണ്ട് രണ്ടാമത് കല്യാണം കഴിപ്പിക്കുമെന്നും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ ഫോണിലൂടെയാണ് ശാരദ മരിച്ചു എന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിയിച്ചത്. വിവരം അറിഞ്ഞ വീട്ടില്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു സഹോദരിയെന്നും മുനീഷ് കുമാര്‍ പറയുന്നു.മൃതദേഹത്തിന് അരികില്‍ നിന്ന് ഇരുമ്പുവടിയുടെ ഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ സഹോദരനും മാതാപിതാക്കളും ചേര്‍ന്നാണ് സഹോദരിയെ കൊന്നത്. മന്ത്രവാദിയുടെ വാക്കുകേട്ടായിരുന്നു കൊലപാതകമെന്നും സഹോദരന്‍ ആരോപിച്ചു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ മന്ത്രവാദിക്കായി തെരച്ചില്‍ തുടരുന്നതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com