ജയ്പൂര്‍: യുവാവുമായി ഒളിച്ചോടിയതിന് പൊലീസ് സംരക്ഷണം നിലനില്‍ക്കേ, 18കാരിയെ അച്ഛന്‍ കഴുത്തുഞെരിച്ച് കൊന്നു. ദലിത് സമുദായത്തില്‍പ്പെട്ട യുവാവുമായി ഒളിച്ചോടിയതിന് അച്ഛന്റെ ദേഷ്യം ഭയന്ന് കമിതാക്കള്‍ ഹൈക്കോടതിയില്‍ സംരക്ഷണം തേടിയിരുന്നു. ഇരുവര്‍ക്കും മതിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം നിലനില്‍ക്കേയാണ്, പൊലീസിന്റെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ച ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജസ്ഥാനില്‍ ദൗസ ജില്ലയിലാണ് സംഭവം. ഫെബ്രുവരി 16ന് തന്റെ ഇഷ്ടത്തിന് വിരുദ്ധമായി നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കാന്‍ അച്ഛന്‍ ശ്രമിച്ചിരുന്നതായി മകള്‍ പിങ്കി സെയ്‌നി ആരോപിച്ചിരുന്നു. ഫെബ്രുവരി 21നാണ് കാമുകന്‍ റോഷനുമായി പിങ്കി ഒളിച്ചോടിയത്. അതിനിടെ മകളെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് ശങ്കര്‍ ലാല്‍ സെയ്‌നി പൊലീസില്‍ പരാതി നല്‍കി. ഫെബ്രുവരി 26ന് അച്ഛനില്‍ നിന്ന് സംരക്ഷണം തേടി കമിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.
അവരുടെ ജീവന് ഭീഷണിയുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇരുവര്‍ക്കും മതിയായ സംരക്ഷണം നല്‍കാന്‍ സംസ്ഥാന പൊലീസിനോട് നിര്‍ദേശിച്ചു. അതിനിടെയാണ് 18കാരിയെ അച്ഛന്‍ കൊലപ്പെടുത്തിയത്. ശങ്കര്‍ ലാല്‍ സെയ്‌നി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.
മാര്‍ച്ച് ഒന്നിന് ഇരുവരും നാട്ടില്‍ മടങ്ങിയെത്തി. അന്നേദിവസം പിങ്കിയെ തട്ടിക്കൊണ്ടുപോയതായി പൊലീസ് പറയുന്നു. പൊലീസ് പെണ്‍കുട്ടിക്ക് വേണ്ടി രണ്ടുദിവസമായി തെരച്ചില്‍ നടത്തുന്നതിനിടെ, അച്ഛന്‍ ശങ്കര്‍ ലാല്‍ സെയ്‌നി, മകളെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് വീണ്ടും പരാതി നല്‍കി. മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ശങ്കര്‍ലാല്‍ കഴുത്തുഞെരിച്ച് കൊന്നതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. ബുധനാഴ്ചയാണ് ശങ്കര്‍ലാല്‍ കുറ്റസമ്മതം നടത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ