മോറട്ടോറിയം കാലാവധി നീട്ടില്ല ; പലിശ ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി

പലിശ പൂര്‍ണമായും എഴുതി തള്ളാനാകില്ല. പലിശ ഒഴിവാക്കുന്നത് ബാങ്കുകളെ തകര്‍ക്കുമെന്നും കോടതി വ്യക്തമാക്കി
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : ബാങ്ക് വായ്പകള്‍ക്കുള്ള മോറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പലിശ ഒഴിവാക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. അതേസമയം മോറട്ടോറിയം കാലത്തെ പിഴപ്പലിശ പാടില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ കോടതിക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് എം ആര്‍ ഷാ വിധിയില്‍ പറഞ്ഞു. 

പലിശ പൂര്‍ണമായും എഴുതി തള്ളാനാകില്ല. പലിശ ഒഴിവാക്കുന്നത് ബാങ്കുകളെ തകര്‍ക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം മോറട്ടോറിയം കാലത്ത് പലിശയ്ക്ക് മേല്‍ പലിശ ( പിഴപ്പലിശ) ഈടാക്കിയത് ഒരിക്കലും അംഗീകരിക്കാനാകാത്തതാണ്. അത്തരത്തില്‍ ഏതെങ്കിലും ബാങ്കുകള്‍ പലിശയ്ക്ക് മുകളില്‍ പലിശ ഈടാക്കിയിട്ടുണ്ടെങ്കില്‍, ബാങ്കുകള്‍ വായ്പ എടുത്തവര്‍ക്ക് പണം തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ബാങ്കുകളുടെ മുഴുവന്‍ പലിശയും ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരും ആര്‍ബിഐയുമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളിലും സാമ്പത്തിക പദ്ധതികളിലും കോടതി ഇടപെട്ടാല്‍ അത് സാമ്പത്തിക മേഖലയെത്തന്നെ ബാധിക്കും. അതിനാല്‍ അത്തരം നടപടികളില്‍ നിന്നും കോടതികള്‍ മാറി നില്‍ക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com