ലഡാക്ക്: ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പ്രകോപനങ്ങൾക്ക് രാജ്യം തക്ക മറുപടി നൽകിയിട്ടുണ്ടെന്നും ഒരിഞ്ച് ഭൂമിയും കൈയേറാൻ ആരെയും അനുവദിക്കില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ലഡാക്കിലെ റെസാങ് ലായിലെ നവീകരിച്ച യുദ്ധസ്മാരകം രാജ്യത്തിന് സമർപ്പിച്ച ചടങ്ങിലാണ് രാജ്നാഥ് സിങ് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയത്.
ഇന്ത്യ ആരുടെ ഭൂമിയും അതിക്രമിച്ച് കൈവശം വയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു. എന്നാൽ ഒരിഞ്ച് മണ്ണും വിട്ടുകൊടുക്കില്ല. പ്രകോപനങ്ങൾക്ക് തക്ക മറുപടി നൽകിയിട്ടുണ്ടെന്നും രാജ്നാഥ് സിങ് താക്കീത് നൽകി. 1962ലെ ഇന്ത്യ ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾക്കൊപ്പം 2020ൽ ഗൽവാൻ സംഘർഷത്തിൽ വീരമൃത്യു വരിച്ചവരുടെയും പേരുകൾ ചേർത്താണ് റെസാങ് ലാ സ്മാരകം നവീകരിച്ചത്. 1962ലെ യുദ്ധത്തിൽ പങ്കെടുത്ത ബ്രിഗേഡിയർ ആർവി ജതറിനെ മന്ത്രി തന്നെ വീൽചെയറിൽ എത്തിച്ച് ആദരിച്ചു.
അതിനിടെ ഭൂട്ടാൻ അതിർത്തിയിലെ ദോക് ലാമിൽ നാല് ഗ്രാമങ്ങൾ ചൈന പണിതതായി റിപ്പോർട്ടുണ്ട്. 2017ൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം നിന്ന പ്രദേശമാണിത്. കൂടാതെ അരുണാചൽപ്രദേശ് അതിർത്തിയിൽ ചൈന 60 കെട്ടിടങ്ങളുടെ സമുച്ചയം കൂടി നിർമിച്ചതായും റിപ്പോർട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ