നീറ്റ് പിജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷ നീട്ടിവെച്ചു

ജനുവരി, 10,11 തീയതികളില്‍ പരീക്ഷ നടത്താനാണ് സുപ്രീംകോടതി അനുമതി നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നീറ്റ് പിജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷ നീട്ടിവെച്ചു. പുതുക്കിയ ചോദ്യപേപ്പര്‍ രീതി അനുസരിച്ച് തയ്യാറെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നതിനാണ് പരീക്ഷ രണ്ടുമാസത്തേയ്ക്ക് നീട്ടിവെച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ജനുവരി, 10,11 തീയതികളില്‍ പരീക്ഷ നടത്താനാണ് സുപ്രീംകോടതി അനുമതി നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞാഴ്ച പരീക്ഷാരീതിയില്‍ അവസാന നിമിഷം മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരീക്ഷ നീട്ടിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 

നവംബര്‍ 13,14 തീയതികളില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ ചോദ്യപേപ്പര്‍ രീതി കേന്ദ്രസര്‍ക്കാര്‍ പുതുക്കി. ഇതാണ് സുപ്രീംകോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്ക്് പരീക്ഷയ്ക്ക് കൂടുതല്‍ തയ്യാറെടുപ്പ് നടത്തുന്നതിന് സമയം നീട്ടിനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 

കഴിഞ്ഞാഴ്ച കേസ് പരിഗണിച്ചപ്പോള്‍ യുവ ഡോക്ടര്‍മാരെ ഫുട്‌ബോള്‍ പോലെ കാണരുതെന്നാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥരുടെ ദയയ്ക്ക് ഡോക്ടര്‍മാരെ ഇട്ടുകൊടുക്കരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 41 പിജി ഡോക്ടര്‍മാരാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ജനറല്‍ മെഡിസില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് 100 ശതമാനം മാര്‍ക്ക് നല്‍കുന്ന പുതിയ രീതിയെയാണ് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com