15കാരിയെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു;  ദൃശ്യങ്ങള്‍ പകര്‍ത്തി; കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്തു; മാസങ്ങളോളം കൂട്ടബലാത്സംഗം; 24 പേര്‍ പിടിയില്‍

മാസങ്ങളോളം പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ 24 പേര്‍ പിടിയില്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

താനെ: മാസങ്ങളോളം പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ 24 പേര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പിടിയിലായവരില്‍ 2 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 

കഴിഞ്ഞ ജനുവരി മുതല്‍ സെപ്തംബര്‍ വരെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഡോംമ്പിവാലിയിലെ മന്‍പട പൊലീസില്‍ പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് ക്രൂര പീഡനത്തിന്റെ വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയെ വീഡിയോ കാണിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. 

കഴിഞ്ഞ ജനുവരിയില്‍ പെണ്‍കുട്ടിയെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ വീഡിയോ മറ്റുള്ള പ്രതികളുടെ കൈയിലെത്തുകയും ഇത് കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ 9 മാസമായി പെണ്‍കുട്ടിയുടെ അവസ്ഥ ദയനീയമായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് സംഭവം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് 29 പേര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നതെന്ന് എസിപി ദത്താത്രെ കരാളെ പറഞ്ഞു. പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗ വകുപ്പുകള്‍, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. 

പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുകയും 24 പ്രതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. പിടികൂടിയ പ്രതികളില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഡോമ്പിവാലി, റബാലെ, മുര്‍ബാദ്, ബദ്‌ലാപുര്‍ തുടങ്ങിയിടങ്ങളില്‍ വെച്ചായിരുന്നു പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന് എസിപി പറയുന്നു.

ഒരേ പ്രദേശത്തുള്ളവരാണ് പ്രതികളില്‍ കൂടുതല്‍ പേരും. എല്ലാവര്‍ക്കും പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുമായി ബന്ധമുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് വീഡിയോ ആണ്‍ സുഹൃത്ത് കൈമാറുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com