എടിഎമ്മില്‍ നിറയ്ക്കാനുള്ള 82.50 ലക്ഷം രൂപയുമായി വാൻ ഡ്രൈവർ മുങ്ങി, 24 മണിക്കൂറിനകം പിടിയിൽ
മുംബൈ: എടിഎമ്മില്‍ നിറയ്ക്കാനുള്ള 82 ലക്ഷം രൂപയുമായി മുങ്ങിയ വാൻ ഡ്രൈവർ പിടിയിൽ. മഹാരാഷ്ട്രയിലെ കൊപര്‍ഖൈറാണേ സ്വദേശി സന്ദീപ് ദാല്‍വി (35) ആണ് പിടിയിലായത്. 24 മണിക്കൂറിനകമാണ് ഇയാളെ മുംബൈ പൊലീസ് പിടികൂടിയത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നവിമുംബൈയിലെ വിവിധ എടിഎമ്മുകളില്‍ നിറയ്ക്കാനുള്ള, 82.50 ലക്ഷം രൂപ നിറച്ച പെട്ടിയും വാനുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്. ഒപ്പമുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ ഉല്‍വേയിലെ ഒരു എടിഎമ്മില്‍ പണം നിറയ്ക്കുകയും സുരക്ഷാ ജീവനക്കാരന്‍ കാവല്‍ നില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് വാനും അതിനുള്ളിലെ പണപ്പെട്ടിയുമായി സന്ദീപ് കടന്നത്.
പന്‍വേല്‍ എസ്ടി സ്റ്റാന്‍ഡില്‍നിന്ന് പന്‍വേല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് സന്ദീപ് പോകുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇരുസ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന റോഡില്‍നിന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ സമയത്ത് 41,800 രൂപയായിരുന്നു സന്ദീപിന്റെ പക്കലുണ്ടായിരുന്നത്.
അയ്യായിരം രൂപ മദ്യത്തിനു വേണ്ടി ചിലവഴിച്ചെന്നും ആയിരം രൂപ ടിപ്പ് ആയി ഒരു ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയെന്നും സന്ദീപ് പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ സന്ദീപിനെ ഏപ്രില്‍ 20 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ