വര്‍ഗീയ സംഘര്‍ഷത്തില്‍ പ്രതികളായവരുടെ വീടുകള്‍ ഇടിച്ചുനിരത്തുന്നു; അടിയന്തര ഇടപെടല്‍ വേണം: മുസ്ലിം സംഘടന സുപ്രീംകോടതിയില്‍

രാമനവമി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ വീടുകള്‍ ഇടിച്ചു നിരത്തിയ മധ്യപ്രദേശ് സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പെടുന്നവവരുടെ വീടുകള്‍ ഇടിച്ചു നിരത്തുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം സംഘടന സുപ്രീംകോടതിയില്‍. ഇത്തരം നീക്കങ്ങള്‍ക്ക് എതിരെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണം എന്നാവശ്യപ്പെട്ട് ജമയാത്ത് ഉലമ ഇ ഹിന്ദ് ആണ്‌ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 

രാമനവമി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ വീടുകള്‍ ഇടിച്ചു നിരത്തിയ മധ്യപ്രദേശ് സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 

ക്രിമിനല്‍ നിയമ ചട്ടങ്ങളില്‍ പറഞ്ഞിട്ടില്ലാത്ത നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ശിക്ഷാ നടപടിയുടെ ഭാഗമായി സ്വകാര്യ വസ്തുവോ വാസ സ്ഥലങ്ങളോ നശിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. 

വര്‍ഗീയ കലാപങ്ങള്‍ പോലുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൊലീസിന് പ്രത്യേക പരീശീലനം നല്‍കണം. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇത് രാജ്യത്തെ നീതിന്യായ വ്യവസ്തയെയും കോടതിയെയും ദുര്‍ബലപ്പെടുത്തുന്ന നീക്കമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണ എന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. 

ഉത്തര്‍പ്രദേശിലാണ് ആദ്യം ഇത്തരം നടപടികള്‍ സ്വീകരിച്ചത്. ബലാത്സംഗ കേസിലെ പ്രതികളുടെ വീടുകളാണ് പൊലീസ് ഇടിച്ചു നിരത്തിയത്. പിന്നാലെ രാമനവമി ആഘോഷത്തിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആളുകളുടെ വീടുകല്‍ മധ്യപ്രദേശ്, ഗുജറാത്ത് സര്‍ക്കാരുകള്‍ ഇടിച്ചു നിരത്തി. സംസ്ഥാന ഭരണകൂടങ്ങളുടെ ഈ നടപടികള്‍ക്ക് എതിരെ ശക്തമായ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com