മുംബൈ: മഹാരാഷ്ട്രയില്‍ ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ മാതാപിതാക്കളുടെ അടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു. സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
നാഗ്പൂരില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞമാസം പതിനാറും, അഞ്ചും വയസുള്ള മക്കള്‍ക്കൊപ്പം മാതാപിതാക്കള്‍ ഒരു ആരാധനാലയം സന്ദര്‍ശിച്ചിരുന്നു. പിന്നാലെ 5 വയസ്സുള്ള ഇളയകുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നതായി അച്ഛന് സംശയം തോന്നി. കുട്ടിയുടെ ബാധ ഒഴിപ്പിക്കുന്നതിനായി മന്ത്രവാദം നടത്താന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വീട്ടില്‍ വച്ചു നടന്ന മന്ത്രവാദത്തിന്റെ ദൃശ്യങ്ങള്‍ മാതാപിതാക്കള്‍ ചിത്രീകരിച്ചിരുന്നു. ദൃശ്യങ്ങളില്‍ പ്രതികള്‍ കുട്ടിയോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് വ്യക്തമാണ്. ചോദ്യങ്ങള്‍ക്ക് കുട്ടിക്ക് കൃത്യമായി ഉത്തരം നല്‍കാന്‍ കഴിയാതെ വന്നതോടെ മാതാപിതാക്കളും ബന്ധുവും ചേര്‍ന്ന് കുട്ടിയെ അടിക്കാനും മര്‍ദിക്കാനും ആരംഭിച്ചു. മര്‍ദനം സഹിക്കാന്‍ വയ്യാതെ അവശയായി കുഴഞ്ഞു വീണ കുട്ടിയെ ശനിയാഴ്ച രാവിലെ പ്രതികള്‍ ആരാധനാലയത്തില്‍ എത്തിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ പിന്നീട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചതിനു ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതികളുടെയും ഇവര്‍ സഞ്ചരിച്ച കാറിന്റെയും ചിത്രങ്ങള്‍ എടുത്തിരുന്നു. കുട്ടിയുടെ മരണശേഷം ചിത്രത്തിലെ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ ഒത്തുനോക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ