ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ പതിച്ച സംഭവം: മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് വ്യോമസേന

മാര്‍ച്ചിലാണ് ഹരിയാനയിലെ സിര്‍സയില്‍നിന്നു വിക്ഷേപിച്ച മിസൈല്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ 124 കിലോമീറ്റര്‍ സഞ്ചരിച്ച് പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍ഛന്നു നഗരത്തില്‍ വീണത്
പ്രതീകാത്മക ചിത്രം 
പ്രതീകാത്മക ചിത്രം 


ന്യൂഡല്‍ഹി: ഇന്ത്യയുടെ മിസൈല്‍ അബദ്ധത്തില്‍ പാകിസ്ഥാനില്‍ പതിച്ച സംഭവത്തില്‍ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി വ്യോമസേന അറിയിച്ചു. മാര്‍ച്ചിലാണ് ഹരിയാനയിലെ സിര്‍സയില്‍നിന്നു വിക്ഷേപിച്ച മിസൈല്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ 124 കിലോമീറ്റര്‍ സഞ്ചരിച്ച് പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍ഛന്നു നഗരത്തില്‍ വീണത്.

സംഭവത്തില്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിരുന്നു. പോര്‍മുനയില്ലാതിരുന്ന മിസൈല്‍ വീണ് കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടമുണ്ടായതായി പാകിസ്ഥാന്‍ സൈനിക വക്താവ് മേജര്‍ ബാബര്‍ അക്ബര്‍ പറഞ്ഞു. ആയുധമില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വിവരം അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മാര്‍ച്ച് ഒന്‍പതിനു വൈകിട്ട് 6.43നു വിക്ഷേപിച്ച മിസൈല്‍ 6.50നാണ് ലക്ഷ്യം തെറ്റി പാകിസ്ഥാനില്‍ വീണത്. അറ്റകുറ്റപ്പണികള്‍ക്കിടെ സാങ്കേതികത്തകരാറു മൂലം അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തില്‍ ഖേദിക്കുന്നതായും ആളപായമില്ലാത്തതില്‍ ആശ്വസിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com