ഹൈദരാബാദ്: നൂറോളം പുരുഷന്‍മാര്‍ വീട്ടിലേക്ക് ഇരച്ചു കയറി യുവതിയെ ബലമായി പിടിച്ചുകൊണ്ടു പോയി. തെലങ്കാനയിലാണ് സംഭവം. 24കാരിയായ യുവതിയെയാണ് സംഘം തട്ടിക്കൊണ്ടു പോയത്. പ്രണയത്തില്‍ നിന്ന് യുവതി പിന്‍മാറിയതിന്റെ വൈരാഗ്യമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നു റിപ്പോര്‍ട്ടുകളുണ്ട്.
ദന്ത ഡോക്ടറായ യുവതിയെ ആണ് തട്ടിക്കൊണ്ടുപോയത്. ആറ് മണിക്കൂറുകള്‍ക്ക് ശേഷം പൊലീസ് യുവതിയെ രക്ഷപ്പെടുത്തി. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ അദിബത്‌ലാണ് ഞെട്ടിക്കുന്ന സംഭവം.
ചായക്കടക ശൃംഖലയുടെ പ്രമോട്ടറായ നവീന്‍ റെഡ്ഡിയാണ് കേസിലെ മുഖ്യപ്രതി. യുവതിയെ താന്‍ നേരത്തെ വിവാഹം ചെയ്തതാണെന്നും ദന്ത ഡോക്ടറായ ശേഷം മാതാപിതാക്കള്‍ യുവതിയുടെ മനസ് മാറ്റിയെന്നുമാണ് നവീന്‍ റെഡ്ഡി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
സംഭവത്തിലെ പ്രതികളില്‍ ചിലര്‍ അറസ്റ്റിലായിട്ടുണ്ടെന്നു പൊലീസ് വ്യക്തമാക്കി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ഒരു കൂട്ടം ആളുകള്‍ യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മുഖംമൂടി ധരിച്ച ഒരാള്‍ വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിന് കേടുപാടുകള്‍ വരുത്തുന്നതും കാണാം. വടിവാളുകളും മറ്റു ആയുധങ്ങളും ഇവരുടെ കൈകളിലുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ