മുംബൈ: ഇന്ത്യയുടെ മഹാ ഗായിക ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മുംബൈയിലെ ശിവാജി പാർക്കിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മതപരമായ ചടങ്ങുകൾക്ക് പിന്നാലെ മൃതദേഹം അഗ്നി നാളങ്ങൾ ഏറ്റുവാങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ ശിവാജി പാർക്കിലെത്തി അന്ത്യോപചാരം അർപ്പിച്ചു. വൈകിട്ട് ആറേ കാലിനാണ് അദ്ദേഹം അന്തിമോപചാരം അർപ്പിച്ചത്. മുംബൈ ശിവാജി പാർക്കിലെത്തിയ മോദി, ഭൗതിക ശരീരത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉൾപ്പെടെയുള്ളവരും നേരിട്ടു പങ്കെടുത്തു. ലത മങ്കേഷ്കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ശ്രദ്ധ കപൂർ തുടങ്ങിയവരും സംസ്കാരച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തു.
വൈകീട്ട് അഞ്ചേമുക്കാലോടെ വിലാപ യാത്രയായാണ് ഭൗതിക ശരീരം ശിവാജി പാർക്കിലെത്തിച്ചത്. വഴിയുലടനീളം നിരവധിയാളുകളാണ് പ്രിയപ്പെട്ട ലതാ ദീദിയെ അവസാനമായി കാണാൻ കാത്തുനിന്നത്.
മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽനിന്ന് ഉച്ചയോടെ വസതിയിലെത്തിച്ച ഭൗതിക ശരീരത്തിൽ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചത്. ഞായറാഴ്ച രാവിലെയാണ് ലതാ മങ്കേഷ്കർ അന്തരിച്ചത്.
കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി എട്ട് മുതൽ ചികിത്സയിലായിരുന്നു. കോവിഡ് മുക്തയായതിനെ തുടർന്ന് ആരോഗ്യം മെച്ചപ്പെട്ടിരുന്നെങ്കിലും നിരീക്ഷണത്തിൽ തുടരുന്നതിനിടെ നില വഷളായി. തുടർന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തിൽ രാജ്യത്ത് രണ്ട് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ