അവസാന നിമിഷത്തെ രക്ഷപ്പെടല്‍, യുക്രൈനില്‍നിന്ന് ഇന്ത്യക്കാരുമായി പ്രത്യേക വിമാനം ഡല്‍ഹിയില്‍

യുക്രൈനില്‍ റഷ്യയുടെ ആക്രമണം തുടങ്ങുന്നതിനു തൊട്ടുമുമ്പായി അവിടെനിന്നു തിരിച്ച ഇന്ത്യക്കാരുമായി പ്രത്യേക വിമാനം ഡല്‍ഹിയിലെത്തി
യവര്‍/എഎന്‍ഐ
യവര്‍/എഎന്‍ഐ

ന്യൂഡല്‍ഹി: യുക്രൈനില്‍ റഷ്യയുടെ ആക്രമണം തുടങ്ങുന്നതിനു തൊട്ടുമുമ്പായി അവിടെനിന്നു തിരിച്ച ഇന്ത്യക്കാരുമായി പ്രത്യേക വിമാനം ഡല്‍ഹിയിലെത്തി. വിദ്യാര്‍ഥികളാണ് മടങ്ങിയവരില്‍ കൂടുതലും.

തങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്ത് കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് മടങ്ങിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ നിന്നും ഏറെ ദൂരെയായാണ് താമസിച്ചിരുന്നത്. അവിടെ പ്രശ്‌നങ്ങളില്ല. എന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മടങ്ങുകയായിരുന്നു- അവര്‍ പറഞ്ഞു.

എത്രയും വേഗം മടങ്ങണമെന്ന മുന്നറിയിപ്പ് ഇന്നലെ രാത്രിയും ലഭിച്ചതായി മറ്റൊരു വിദ്യാര്‍ഥി പറഞ്ഞു. ഇന്നലെ തന്നെ മടങ്ങാനായത് നന്നായെന്നും അവര്‍ പറഞ്ഞു.

യുക്രൈനിലേത് അപകടകരമായ സാഹചര്യമാണെന്ന് ഇന്ത്യ പ്രതികരിച്ചു. നയതന്ത്ര തലത്തില്‍ പരിഹാരം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

യുക്രൈനില്‍ റഷ്യന്‍ ആക്രമണം

യുക്രൈനില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണം. തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്‌ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ നഗരമായ ക്രമസ്‌റ്റോസിലും സ്‌ഫോടനമുണ്ടായി. ഡോണ്‍ബാസില്‍പ്രവിശ്യയിലേക്ക് മുന്നേറാന്‍ സൈന്യത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കി. യുക്രൈന്‍ സൈന്യം പ്രതിരോധിച്ചാല്‍ ശക്തമായ തിരിച്ചടി ലഭിക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി.

യുെ്രെകന്‍ സൈന്യം ആയുധം വെച്ച് കീഴടങ്ങുന്നതാണ് നല്ലത്. നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ല. യുക്രൈനെ സൈനിക രഹിതവും നാസി വിമുക്തവുമാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ബാഹ്യശക്തികള്‍ വിഷയത്തില്‍ ഇടപെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. രക്തച്ചൊരിച്ചിലുണ്ടായാല്‍ ഉത്തരവാദികള്‍ യുക്രൈനും സഖ്യകക്ഷികളുമായിരിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

റഷ്യന്‍ ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിശിതമായി വിമര്‍ശിച്ചു. നീതീകരിക്കാനാകാത്ത ആക്രമണമാണ്. സൈനിക നടപടി മൂലമുണ്ടാകുന്ന മരണത്തിനും നാശങ്ങള്‍ക്കുമെല്ലാം റഷ്യയായിരിക്കും ഉത്തരവാദിയെന്ന് ബൈഡന്‍ പറഞ്ഞു. അമേരിക്കയും സഖ്യ കക്ഷികളും ശക്തമായ തിരിച്ചടി നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com