ഉദയ്പുർ കൊലപാതകം; കോടതി പരിസരത്ത് പ്രതികൾക്ക് നേരെ ആക്രോശിച്ച് ജനക്കൂട്ടം; വളഞ്ഞിട്ട് ആക്രമിച്ചു (വീഡിയോ)
ന്യൂഡല്‍ഹി: ഉദയ്പുർ കൊലപാതകത്തിലെ പ്രതികളെ കോടതി പരിസരത്ത് വളഞ്ഞിട്ട് ആക്രമിച്ച് ജനക്കൂട്ടം. തയ്യല്‍ക്കടയുടമ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികളായ റിയാസ് അക്താരിയേയും ഗോസ് മുഹമ്മദിനേയുമാണ് കോടതി പരിസരത്ത് തടിച്ചുകൂടിയ ജനക്കൂട്ടം ആക്രമിച്ചത്. ജയ്പൂരിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ചുറ്റും നിന്ന രോക്ഷാകുലരായ ജനക്കൂട്ടം ഇരുവരേയും ആക്രമിക്കുകയായിരുന്നു.
കോടതി പരിസരത്ത് തടിച്ചുകൂടിയ ജനങ്ങളും അഭിഭാഷകരും പ്രതികളെ കണ്ടതോടെ ആക്രോശിച്ച് അവര്‍ക്ക് നേരെ തിരിഞ്ഞു. പാകിസ്ഥാന്‍ മൂര്‍ദാബാദ്, കനയ്യ ലാലിന്റെ കൊലപാതകികള്‍ക്ക് വധ ശിക്ഷ നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ജനക്കൂട്ടം മുഴക്കി. ഏറെ പണിപ്പെട്ടാണ് പ്രതികളെ പൊലീസ്, വാഹനത്തിലേക്ക് കയറ്റിയത്.
ചൊവ്വാഴ്ചയാണ് ഉദയ്പൂരിലെ തയ്യല്‍ക്കടയുടമയായ കനയ്യ ലാലിനെ ഇരുവരും ചേർന്ന് കഴുത്തറുത്ത് കൊന്നത്. പ്രവാചകനെതിരേ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യ പ്രതികളായ റിയാസ് അക്താരിയേയും ഗോസ് മുഹമ്മദിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കനയ്യ ലാലിന്റെ കൊലപാതകികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കേസുമായി ബന്ധമുള്ള മറ്റു രണ്ട് പേരെ കൂടി പൊലീസ് പിന്നീട് പിടികൂടി. നാല് പ്രതികളേയും ഇന്ന് ജയ്പൂരിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികളെ കോടതി ജൂലായ് 12 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ