ന്യൂഡല്‍ഹി: പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. വെടിയുതിര്‍ത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ അങ്കിത് സിര്‍സയാണ് പിടിയിലായത്. ഇയാളാണ് കൊലപാതകം നടത്തിയതിലെ പ്രധാന ഷൂട്ടറെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി ന്യൂഡല്‍ഹിയിലെ ഐഎസ്ബിടി ബസ് ടെര്‍മിനില്‍ നിന്നാണ് പതിനെട്ടുകാരനായ അങ്കിതിനെ പൊലീസ് പിടികൂടുന്നത്. ഇയാള്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗമാണെന്ന് പൊലീസ് പറഞ്ഞു. സിദ്ധു മൂസെ വാലയെ ഏറ്റവും അടുത്ത് നിന്ന് ആറ് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളി സച്ചിന്‍ വിര്‍മാനിയെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
മെയ് 29 ന് പഞ്ചാബിലെ ഒരു ഗ്രാമത്തില്‍ വെച്ച് ഒരു സംഘം അക്രമികളുടെ വെടിയേറ്റാണ് 28 കാരനായ സിദ്ധു മൂസെ വാല കൊല്ലപ്പെട്ടത്. ശരീരത്തില്‍ 19 വെടിയുണ്ടകളേറ്റിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മൂസേവാല മരിച്ചു. ജയിലില്‍ നിന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാരോപിക്കപ്പെടുന്ന ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയാണ് കൊലപാതകത്തിലെ മുഖ്യപ്രതി.
എസ്യുവി ഓടിച്ചിരുന്ന സിദ്ധുവിന്റെ അടുത്ത് ചെന്ന് അങ്കിത് സിര്‍സ രണ്ട് കൈകളും ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. സംഭവ ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഊര്‍ജ്ജിത അന്വേഷണത്തിനൊടുവിലാണ് സിര്‍സയെ പോലീസ് പിടികൂടിയത്. കൊലയാളികള്‍ക്ക് ഒളിച്ച് താമസിക്കാന്‍ സഹായം നല്‍കിയത് സച്ചിനാണ്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ