ന്യൂഡല്‍ഹി: പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ ഇടപെടാൻ ഇന്ത്യ ഒരുങ്ങുന്നു. തീരുമാനത്തിന് പിന്നാലെ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചു. ധന, വിദേശകാര്യ മന്ത്രിമാരുടെ അധ്യക്ഷതയിലാണ് യോഗം.
രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ജനങ്ങൾ ജീവിക്കാൻ പെടാപ്പാടിലാണ്. വിഷയത്തിൽ ഇന്ത്യ ഇടപെടണമെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളായ എഐഡിഎംകെ, ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ വിളിച്ച സർവകക്ഷി യോഗത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പാര്‍ട്ടികൾ ഇക്കാര്യം ശ്രദ്ധയിൽ കൊണ്ടുവന്നത്. പിന്നാലെയാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോള്‍ നേരിടുന്നത്. ശ്രീലങ്കയിലെ തമിഴ് വംശജര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് സർവകക്ഷി യോഗത്തില്‍ പങ്കെടുത്ത ഡിഎംകെ, എഐഡിഎംകെ നേതാക്കള്‍ അറിയിച്ചത്. ശ്രീലങ്കയിലേക്ക് അവശ്യ സാധനങ്ങള്‍ അയച്ച് സഹായിച്ചിരുന്നുവെങ്കിലും വിഷയത്തില്‍ ഇന്ത്യ നേരിട്ട് ഇടപെട്ടിരുന്നില്ല.
ശ്രീലങ്കയിലെ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞിരുന്നു. നിലവില്‍ ശ്രീലങ്കയില്‍ നിന്നുള്ള കുടിയേറ്റ പ്രതിസന്ധി ഇല്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇന്ത്യ എല്ലായ്പ്പോഴും ശ്രീലങ്കന്‍ ജനതയ്ക്ക് ഒപ്പമാണെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ, ഭരണഘടന നിഷ്‌കര്‍ഷിക്കുന്നതു പോലെ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ അവിടെ ഉണ്ടാകട്ടേയെന്നും ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക സഹായം കൈമാറിയതിന് പുറമേ, ഇന്ത്യയുടെ അയല്‍ക്കാർക്ക് മുഖ്യ പരിഗണന നല്‍കുക എന്ന നയതന്ത്ര നിലപാടില്‍ ശ്രീലങ്കയ്ക്ക് വലിയ പ്രാമുഖ്യമാണുള്ളതെന്നും ഇന്ത്യ വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ