ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ശിവകാശിയ്ക്ക് സമീപം അയ്യമ്പട്ടി ഗ്രാമത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് തൂങ്ങിമരിച്ചത്. പടക്കനിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്ന കണ്ണന്‍- മീന ദമ്പതികളുടെ മകളാണ് ഇന്നലെ വൈകീട്ട് മരിച്ചത്.
തമിഴ്‌നാട്ടില്‍ മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്യുന്നത്. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് എത്തിയതിന് പിന്നാലെ വീട്ടിലെ മുറിയുടെ വാതില്‍ അടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ ജോലി സ്ഥലത്തായിരുന്നു. അമ്മൂമ്മ തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്തായിരുന്നു സംഭവം.
അമ്മൂമ്മ കടയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടി തൂങ്ങിനില്‍ക്കുന്നത് കണ്ടത്. നിലവിളികേട്ട് അയല്‍വാസികളും നാട്ടുകാരും സ്ഥലത്തെത്തി. പൊലീസ് എത്തിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ശിവകാശി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയത്. അസ്വാഭിവക മരണത്തിന് പൊലീസ് കേസ് എടുത്തു. മരണത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ഒരു വ്യക്തതയില്ല. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കടലൂരിലും തിരുവള്ളൂരിലുമായി രണ്ട് പ്ലസ് ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തിരുന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാമത്തെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്യുന്നത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ