തിരിച്ചടി നേരിട്ട് മുഖ്യമന്ത്രി; ഛന്നിയും സിധുവും പിന്നില്‍; അമരീന്ദര്‍ നാലാം സ്ഥാനത്ത്

ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തകര്‍ത്ത് എഎപിയുടെ ലീഡ് കേവലഭൂരിപക്ഷവും കടന്ന് മുന്നേറുന്നു
സിധു, ഛന്നി, അമരീന്ദര്‍/ ഫയല്‍
സിധു, ഛന്നി, അമരീന്ദര്‍/ ഫയല്‍

അമൃത്സര്‍: നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവെ, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങും വന്‍ തിരിച്ചടി നേരിടുകയാണ്. പട്യാലയില്‍ വീണ്ടും ജനവിധി തേടിയ മുന്‍ മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദര്‍ സിങ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണ്. ചംകൗര്‍ സാഹിബ്, ബഹാദൗര്‍ മണ്ഡലങ്ങളിലാണ് ഛന്നി മല്‍സരിച്ചിരുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിങ് സിധു അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അഞ്ചുതവണ സംസ്ഥാന മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍ ലാംബി മണ്ഡലത്തില്‍ പിന്നിലാണ്. അകാലിദള്‍ ശക്തികേന്ദ്രത്തിലാണ് 94 കാരനായ ബാദല്‍ ആറാമങ്കത്തിനിറങ്ങിയത്. ലാംബിയില്‍ എഎപിയിലെ ഗുര്‍മീത് സിങ് ഖുദിയാനാണ് ലീഡ് ചെയ്യുന്നത്.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തരംഗമാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തകര്‍ത്ത് എഎപിയുടെ ലീഡ് കേവലഭൂരിപക്ഷവും കടന്ന് മുന്നേറുന്നു. 75 സീറ്റുകളിലാണ് എഎപി മുന്നിട്ടു നില്‍ക്കുന്നത്. അകാലിദള്‍ ശക്തിമേഖലകളിലും എഎപിയുടെ കുതിപ്പാണ്.

കോണ്‍ഗ്രസിന്റെ ലീഡ് 13 സീറ്റുകളിലേക്ക് പിന്തള്ളപ്പെട്ടു. അകാലിദള്‍ എട്ടും ഉം ബിജെപി ഏഴും സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഡല്‍ഹിയ്ക്ക് പുറത്ത് മറ്റൊരു സംസ്ഥാനത്തു കൂടി ആംആദ്മി പാര്‍ട്ടി ഭരണത്തിലേറാനുള്ള സാഹചര്യമാണ് സംജാതമാകുന്നത്. എക്‌സിറ്റ് പോള്‍ പ്രവചനത്തെ ശരിവെക്കുന്ന ഫലമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com