കൊല്‍ക്കത്ത: കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിക്കെതിരെ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന് വേണ്ടി വാദിക്കാനെത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരി നല്‍കിയ മെട്രോ ഡയറി കേസില്‍ ബംഗാള്‍ സര്‍ക്കാരിനു വേണ്ടി വാദിക്കാനാണ് ചിദംബരം കൊല്‍ക്കത്ത ഹൈക്കോടതിയിലെത്തിയത്. കോടതിയില്‍നിന്നും പുറത്തേക്ക് പോകുന്നതിനിടെ ചിദംബരത്തിന് നേരെ കരിങ്കൊടി കാണിച്ചും ഗോ ബാക്ക് വിളിച്ചും കോണ്‍ഗ്രസ് അനുകൂല അഭിഭാഷകര്‍ പ്രതിഷേധിച്ചു.
മമതയുടെ ദല്ലാള്‍ ആണ് ചിദംബരമെന്ന് വിളിച്ചായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. കോണ്‍ഗ്രസിന്റെ പതനത്തിനു കാരണക്കാരനാണ് അദ്ദേഹമെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. തൃണമൂല്‍ ഭരണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളും ദുരിതം അനുഭവിക്കുകയാണ്. അതിനിടെ മമത സര്‍ക്കാരിനെ പ്രതിരോധിക്കാനെത്തിയ ചിദംബരത്തിന്റെ മുഖത്തു തുപ്പുകയായാണെന്നും പ്രതിഷേധക്കാര്‍ വിളിച്ചു പറഞ്ഞു.
അഭിഭാഷകന്‍ എന്ന നിലയിലല്ല, ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയിലാണ് പ്രതിഷേധിച്ചതെന്ന് അഭിഭാഷകനായ കൗസ്തവ് ബാഗി പറഞ്ഞു. അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം. സര്‍ക്കാര്‍-സ്വകാര്യ സംരംഭമായ മെട്രോ ഡയറിയുടെ ഓഹരികള്‍ കുറഞ്ഞ വിലക്കു സ്വകാര്യ കമ്പനിക്കു വിറ്റതുമായി ബന്ധപ്പെട്ടതാണ് കേസ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഈ കേസ് അന്വേഷിക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ