ലഖ്നൗ; മുസാഫർനഗർ കലാപക്കേസിൽ ബിജെപി എംഎൽഎ വിക്രം സൈനിക്ക് തടവുശിക്ഷ. രണ്ടു വർഷത്തെ തടവും 10,000 രൂപ പിഴയുമാണ് പ്രത്യേക എംപി/എംഎൽഎ കോടതി വിധിച്ചത്. വിക്രം സൈനി കൂടാതെ 11 പേരെയും ശിക്ഷിച്ചു. പ്രത്യേക ജഡ്ജി ഗോപാൽ ഉപാധ്യായയുടേതാണ് വിധി. കേസിലെ മറ്റ് 15 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
ഉത്തർപ്രദേശിലെ ഖതൗലിയിൽ നിന്നുള്ള ബിജെപി എംഎൽഎയായ സൈനിയെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുക്കുകയും പിന്നീട് 25,000 രൂപ വീതമുള്ള രണ്ട് ആൾ ജാമ്യത്തിൽ വിടുകയും ചെയ്തു. ശിക്ഷയ്‌ക്കെതിരെ ഇവർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മാരകായുധങ്ങളുമായി കലാപം നടത്തൽ ഉൾപ്പടെ അഞ്ചു വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിക്രം സൈനിക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. രണ്ട് ജാട്ട് യുവാക്കളുടെ ശവസംസ്‌കാരം കഴിഞ്ഞ് ജനക്കൂട്ടം മടങ്ങുന്നതിനിടെ കവാൽ ഗ്രാമത്തിൽ നടന്ന അക്രമത്തിൽ പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് ബിജെപി എംഎൽഎയും മറ്റ് 26 പേരും വിചാരണ നേരിട്ടത്.
2013 ൽ ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് ഹിന്ദു മുസ്ലിം സമുദായങ്ങൾ തമ്മിൽ കലാപം നടന്നത്. 42 മുസ്ലിമുകളും, 20 ഹിന്ദു സമുദായക്കാരും ഈ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിനാളുകൾക്ക് മുറിവേൽക്കുകയും, പതിനായിരക്കണക്കിനാളുകൾക്ക് അവർ താമസിച്ചിരുന്ന സ്ഥലം വിട്ടോടിപ്പോകേണ്ടിയും വന്നു.
2013 ഓഗസ്റ്റ് 21ന് മുസാഫർ നഗറിൽ ചെറിയതോതിൽ സംഘർഷം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. അതുമായി ബന്ധപ്പെട്ട് പോലീസ് 150 ഓളം പേർക്കെതിരെ കേസെടുക്കുകയും, 14 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യൂസഫ് ഖുറേഷി എന്നൊരാൾ നടത്തിയ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് കലാപം വീണ്ടും മൂർഛിച്ചത്. ഇയാളെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തു. ഓഗസ്റ്റ് 27ന് ഷാമ്ലി നഗരത്തിൽ ജാട്ട് സമുദായക്കാരും, മുസ്ലീം സമുദായക്കാരും തമ്മിൽ ഏറ്റുമുട്ടി. ഒരു ചെറിയ ഗതാഗത അപകടത്തെത്തുടർന്നുണ്ടായ വാഗ്വാദങ്ങളാണ് പിന്നീട് വംശീയ സംഘർഷത്തിലേക്കു നയിച്ചതെന്ന് പറയപ്പെടുന്നു. ഇതു കൂടാതെ, ജാട്ട് സമുദായത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ മുസ്ലിം സമുദായത്തിൽപ്പെട്ട ഒരു യുവാവ് കളിയാക്കിയതുമാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും ചില വാദങ്ങളുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ക്യുആര്‍ കോഡുള്ള ശിവ പ്രതിമകള്‍, 108 തൂണുകള്‍: ലോകോത്തര ആധുനിക സൗകര്യങ്ങള്‍; മഹാകാല്‍ ഇടനാഴി നാടിന് സമര്‍പ്പിച്ച് മോദി; വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ