ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം
ടീസ്റ്റ സെതല്‍വാദ്, ഫയല്‍ ചിത്രം
ടീസ്റ്റ സെതല്‍വാദ്, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം. പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും നിര്‍ദേശിച്ച് ഉപാധികളോടെയാണ് സുപ്രീംകോടതി ടീസ്റ്റയ്ക്ക് ജാമ്യം അനുവദിച്ചത്. സ്ഥിരം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.ഹര്‍ജി പരിഗണിക്കുന്നതിനിടെ, ഗുജറാത്ത് ഹൈക്കോടതിയെയും ഗുജറാത്ത് പൊലീസിനെയും രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. അവരെ ജയിലിലാക്കിയിട്ട് ആറ് ആഴ്ച കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ എങ്ങനെയാണ് ഗുജറാത്ത് ഹൈക്കോടതി അവര്‍ക്ക് നോട്ടീസ് നല്‍കുകയെന്നും സുപ്രീം കോടതി ചോദിച്ചു. ജാമ്യം നിഷേധിക്കപ്പെടേണ്ട കൊലപാതക കുറ്റമോ മറ്റോ അല്ല അവര്‍ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. 

ജയിലിലായിട്ട് രണ്ട് മാസത്തോളമായിട്ടും ഇതുവരെ കുറ്റപത്രം പോലും ഫയല്‍ ചെയ്തിട്ടില്ല. എഫ്‌ഐആറിലുള്ളത് സാക്കിയ ജഫ്രി കേസ് തള്ളി കോടതി നടത്തിയ നിരീക്ഷണങ്ങള്‍ മാത്രമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 

ടീസ്റ്റയുടെ ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് മൂന്നിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നീണ്ട അവധി ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടെന്നും ബെഞ്ച് വ്യക്തമാക്കി. എങ്ങനെയാണ് ഒരു സ്ത്രീയായ ടീസ്റ്റ സെതല്‍വാദിനെ കസ്റ്റഡിയിലെടുത്ത് ആറ് ആഴ്ചയ്ക്ക് ശേഷം നോട്ടീസ് നല്‍കുക. ഇതാണോ ഗുജറാത്ത് ഹൈക്കോടതിയുടെ പ്രവര്‍ത്തന രീതിയെന്നും സുപ്രീംകോടതി ചോദിച്ചു. 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന് ആരോപിച്ച് ജൂണ്‍ 26 മുതല്‍ ടീസ്റ്റ സെതല്‍വാദ് പൊലീസ് കസ്റ്റഡിയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com