ജയ്പൂര്‍: ലൈംഗികബന്ധത്തിന് തയ്യാറാവാതിരുന്ന 19കാരിയെ കോളജിലെ സഹപാഠികള്‍ വിഷം നല്‍കി കൊലപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാജസ്ഥാന്‍ ഭരത്പൂരിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയായ 19കാരിയാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുമ്പോള്‍ പിന്തുടര്‍ന്ന് വന്ന് സഹപാഠികളായ അഞ്ചുവിദ്യാര്‍ഥികള്‍ ബലംപ്രയോഗിച്ച് 19കാരിയെ കൊണ്ട് വിഷം കഴിപ്പിച്ചതായി അച്ഛന്റെ പരാതിയില്‍ പറയുന്നു. വീട്ടില്‍ എത്തിയ പെണ്‍കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചതായി പരാതിയില്‍ പറയുന്നു.
ഹെലീന നഗരത്തില്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് 19കാരി കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം ചില സഹപാഠികള്‍ തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നതായി യുവതി അമ്മയോട് പരാതിപ്പെട്ടിരുന്നു. തനിക്ക് നേരെ സഹപാഠികള്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതായും 19കാരി പറഞ്ഞതായും അച്ഛന്റെ പരാതിയില്‍ പറയുന്നു.
ബുധനാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സഹപാഠികള്‍ പിന്തുടര്‍ന്നത്. തുടര്‍ന്ന് ബലംപ്രയോഗിച്ച് ഏതോ പാനീയം കുടിപ്പിച്ചതായും പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ അവശനിലയിലാവുകയായിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു, വിഷം നല്‍കി തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ