മോദിക്ക് ധാര്‍ഷ്ട്യം, തര്‍ക്കിച്ച് പിരിഞ്ഞു; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍

'അവര്‍ എനിക്ക് വേണ്ടിയിട്ടാണോ മരിച്ചത്?' എന്നായിരുന്നു മോദിയുടെ മറു ചോദ്യം
നരേന്ദ്രമോദി, സത്യപാൽ മാലിക് / ഫയൽ
നരേന്ദ്രമോദി, സത്യപാൽ മാലിക് / ഫയൽ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷക സമരം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് താന്‍ നിര്‍ദേശിച്ചപ്പോള്‍ മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറി. ദാദ്രിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മാലിക് മോദിക്കെതിരെ തുറന്നടിച്ചത്. 

കര്‍ഷക സമരം നടക്കുന്ന സമയത്ത് പ്രധാനമന്ത്രിയെ കണാന്‍ പോയി. സമരം ഇങ്ങനെ തുടരുന്നത് ശരിയല്ല. അതുകൊണ്ടുതന്നെ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ധാര്‍ഷ്ട്യത്തോടെയാണ് പ്രധാനമന്ത്രി പെരുമാറിയത്. അഞ്ചു മിനുട്ടിനുള്ളില്‍ തന്നെ തര്‍ക്കിച്ച് പിരിഞ്ഞു. 

സമരത്തില്‍ 500 ലേറെ കര്‍ഷകരാണ് മരിച്ചത് എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോള്‍ 'അവര്‍ എനിക്ക് വേണ്ടിയിട്ടാണോ മരിച്ചത്?' എന്നായിരുന്നു മോദിയുടെ മറു ചോദ്യം. താങ്കള്‍ക്ക് വേണ്ടിയാണ് കര്‍ഷകര്‍ മരിച്ചതെന്നും, നിങ്ങള്‍ രാജാവിനെപ്പോലെയാണ് പെരുമാറുന്നതെന്നും താന്‍ മോദിയോട് പറഞ്ഞു. തുടര്‍ന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചുവെന്നും സത്യപാല്‍ മാലിക് പറഞ്ഞു.

സമരത്തിനിടെ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കണമെന്നും മാലിക് ആവശ്യപ്പെട്ടു. ഇനിയും എന്തെങ്കിലും അനീതി നടന്നാല്‍ കര്‍ഷകര്‍ വീണ്ടും സമരം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേന്ദ്ര സർക്കാരിനെതിരെ മുമ്പും സത്യപാൽ മാലിക് വിമർശനം ഉന്നയിച്ചിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ബിജെപി ഇനി അധികാരത്തില്‍ തിരിച്ചുവരില്ലെന്ന സത്യപാൽ മാലികിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com