ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രണയം നിരസിച്ചതിന് പതിനൊന്നാം ക്ലാസുകാരിയെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം 22കാരന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. 22കാരനായ കേശവനാണ് പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.
മെയ് 31നാണ് ട്രിച്ചിയിലാണ് സംഭവം. പരീക്ഷ കഴിഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ സമയത്താണ് ആക്രമണം നടന്നത്. വഴിമധ്യേ റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്ത് വച്ച് തടഞ്ഞുനിര്‍ത്തിയ ശേഷം 22കാരന്‍ പെണ്‍കുട്ടിയെ കത്തിയെടുത്ത് കുത്തുകയായിരുന്നു. മുന്‍പ് പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തതിന് യുവാവിനെതിരെ പോക്‌സോ കേസെടുത്തിരുന്നു. അടുത്തിടെയാണ് യുവാവ് ജയില്‍ മോചിതനായത്.
വീണ്ടും പ്രണയാഭ്യര്‍ഥനയുമായി യുവാവ് പെണ്‍കുട്ടിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ 16കാരി പ്രണയം നിരസിച്ചതോടെ, കുപിതനായ യുവാവ് കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തുതവണയാണ് യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് വഴിയാത്രക്കാരാണ് രക്ഷകരായത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
തുടര്‍ന്ന് യുവാവിന് വേണ്ടിയുള്ള തെരച്ചിലിന് ഒടുവിലാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയത്. യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ