ന്യൂഡല്‍ഹി: അഗ്നിപഥില്‍ വിവാദ പരാമര്‍ശവുമായി ബിജെപി നേതാക്കള്‍. കൈലാശ് വിജയ് വര്‍ഗിയയും കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഢിയുമാണ് രംഗത്തെത്തിയത്. ബിജെപി ഓഫീസുകളില്‍ സുരക്ഷയൊരുക്കണമെന്ന അവസ്ഥയുണ്ടായാല്‍ അഗ്നിവീരന്‍മാര്‍ക്ക് ആദ്യം പരിഗണന നല്‍കുകയെന്ന് വിജയ് വാര്‍ഗിയയുടെ പരാമര്‍ശമാണ് വിവാദമായത്. വാര്‍ത്താ സമ്മേളത്തിനിടെയായിരുന്നു പരാമര്‍ശം.
അഗ്നിവീരന്‍മാര്‍ക്ക് ധോബി, ബാര്‍ബര്‍, ഡ്രൈവര്‍ തുടങ്ങിയ ജോലികള്‍ക്ക് പരിശീലനം നല്‍കുമെന്നായിരുന്നു കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഢിയുടെ പരാമര്‍ശം. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ക്ക് പിന്നീട് ഈ ജോലികളില്‍ തുടരാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്താകെ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് ഇരുവരുടെയും വിവാദപരാമര്‍ശങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.
അതേസമയം, അഗ്നിപഥുമായി മുന്നോട്ടു പോകുമെന്നു കേന്ദ്രം വ്യക്തമാക്കി. അഗ്നിപഥ് റിക്രൂട്ട്മെന്റുകൾ എത്രയും വേഗം ആരംഭിച്ചാൽ വിഷയം ഒരുപരിധി വരെ പരിഹരിക്കാമെന്നാണു കേന്ദ്രത്തിന്റെ പ്രതീക്ഷ. ഇതു സംബന്ധിച്ച് മൂന്നു സേനകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
റിക്രൂട്ട്മെന്റിനുള്ള തയാറെടുപ്പുകൾ കര, നാവിക, വ്യോമ സേനകൾ ആരംഭിച്ചു. വ്യോമസേനയിലേക്കുള്ള റിക്രൂട്ട്മെന്റ് 24ന് ആരംഭിക്കും. പദ്ധതിയുടെ വിശദമായ മാർഗരേഖ വ്യോമസേന പുറത്തുവിട്ടു. റിക്രൂട്ട്മെന്റ് റാലികൾക്ക് പുറമേ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ക്യാംപസ് ഇന്റർവ്യു നടത്താനാണ് തീരുമാനം. വിദ്യാഭ്യാസ യോഗ്യത, മൂല്യനിർണയം, അവധി, ലൈഫ് ഇൻഷുറൻസ്, പ്രതിഫലം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി വിവരിക്കുന്ന മാർഗരേഖ വ്യോമസേന പുറത്തു വിട്ടത്.
കരസേനാ റിക്രൂട്ട്മെന്റ് സംബന്ധിച്ച വിജ്ഞാപനം 2 ദിവസത്തിനകം പുറപ്പെടുവിക്കുമെന്നു സേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അറിയിച്ചു. ആദ്യ ബാച്ചിന്റെ പരിശീലനം ഡിസംബറിൽ തുടങ്ങി അടുത്ത വർഷം പകുതിയോടെ സജീവ സൈനിക സേവനം ആരംഭിക്കും. റിക്രൂട്ട്മെന്റ് പൂർത്തിയാക്കി 6 മാസത്തിനകം നാവികസേനയിലെ ആദ്യ അഗ്നിപഥ് ബാച്ചിന്റെ പരിശീലനം ആരംഭിക്കും. റിക്രൂട്ട്മെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും യുവാക്കൾക്കു സേനകളിൽ ചേരാനുള്ള സുവർണാവസരമാണിതെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ