ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇന്നലെ കോൺഗ്രസിലെ വിമത നേതാക്കൾ യോഗം ചേർന്നിരുന്നു. കോൺഗ്രസിൽ നേതൃ മാറ്റമടക്കമുള്ള കാര്യങ്ങൾ വേണമെന്ന് ഗുലാം നബി ആസാദിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ നേതാക്കൾ ആവശ്യപ്പെടുകയും ഇക്കാര്യം സോണിയ ഗാന്ധിയെ ധരിപ്പിക്കാനും തീരുമാനിച്ചു.
ശശി തരൂർ അടക്കമുള്ള ജി23യിലെ 18 നേതാക്കളാണ് ഇന്നലെ യോഗം ചേർന്നത്. അതിനിടെ യോഗത്തിന് തൊട്ടു മുൻപ് ശശി തരൂർ ട്വിറ്ററിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമായത്.
'എന്റെ തെറ്റുകളിൽ നിന്ന് ഞാൻ ഏറെ പഠിച്ചു. കുറച്ച് തെറ്റുകൾ കൂടി ചെയ്താലോ'- കമന്റൊന്നും ചേർക്കാതെ എന്ന് കുറിപ്പോടെയായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
കപിൽ സിബലിന്റെ വസതിയിലായിരുന്നു ആദ്യം യോഗം തീരുമാനിച്ചിരുന്നത്. എന്നാൽ ഗാന്ധി കുടുംബത്തിന് നേരെ നിശിതമായ പരസ്യ വിമർശനം സിബൽ നടത്തിയതിൽ വിമതരിൽ ചിലർ അസ്വസ്ഥത പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് യോഗം ഗുലാം നബി ആസാദിന്റെ വീട്ടിലേക്ക് മാറ്റിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ