സെന്തില്‍ ബാലാജിയുടെ സഹോദരനെ അറസ്റ്റ് ചെയ്തിട്ടില്ല; വാര്‍ത്ത നിഷേധിച്ച് ഇഡി 

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെസഹോദരന്‍ അശോക് കുമാറിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്
അശോക് കുമാര്‍
അശോക് കുമാര്‍

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെസഹോദരന്‍ അശോക് കുമാറിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി). അശോക് കുമാറിനെ ഞായറാഴ്ച കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഇഡി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 

അശോക് കുമാറിനെ കൊച്ചിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ഇത്തരത്തില്‍ പ്രാദേശിക മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. അശോക് കുമാറിനും ഭാര്യ നിര്‍മ്മലയ്ക്കും ഭാര്യാ മാതാവ് ലക്ഷ്മിക്കും നാല് തവണ സമന്‍സ് അയച്ചിട്ടും ഇവര്‍ ഹാജരായില്ല. ജൂണ്‍ 16,21, 29, ജൂലൈ 15 ദിവസങ്ങളിലാണ് സമന്‍സ് നല്‍കിയത്. ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

ഇവര്‍ മൂന്നുപേരും വരുമാനം മറച്ചുവയ്ക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ഇഡി വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കരൂറില്‍ 30 കോടി വില വരുന്ന 2.49 ഏക്കര്‍ സ്ഥലം ലക്ഷ്മി സ്വന്തമാക്കി. ഇത് പിന്നീട് മകള്‍ നിര്‍മ്മലയ്ക്ക് ഇഷ്ടദാനം നല്‍കി. ഈ ഭൂമി അന്വേഷണ വിധേയമായി ഇഡി കണ്ടുകെട്ടി. കഴിഞ്ഞയാഴ്ച സെന്തില്‍ ബാലാജിക്ക് എതിരെ 3,000 പേജുള്ള കുറ്റപത്രം ഇഡി സമര്‍പ്പിച്ചിരുന്നു. അദ്ദേഹത്തെ ഓഗസ്റ്റ് 25 വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 

2011-2015 കാലത്ത് ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ഡ്രൈവര്‍, കണ്ടക്ടര്‍ നിയമനത്തിന് പണം വാങ്ങിയെന്ന കേസില്‍ ജൂണിലാണ് ബാലാജി അറസ്റ്റിലായത്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com