ചെന്നൈ: കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ മാരകവും ഏകാധിപത്യപരവുമായ ഭരണം അവസാനിപ്പിച്ച് ഇന്ത്യയെ സംരക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഇത്തരമൊരു ഭരണം അവസാനിപ്പിക്കാനാണ് ഇന്ത്യാ സഖ്യം രൂപീകരിച്ചിരിക്കുന്നത്. മുംബൈയിൽ നടക്കുന്ന ഇന്ത്യാ മുന്നണി യോഗത്തിൽ നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു.
മുന്നണി യോഗത്തിൽ താനും പങ്കെടുക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. യോഗത്തിൽ പല സുപ്രധാന തീരുമാനങ്ങളും എടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്യും. പ്രതിപക്ഷത്തിന്റെ ഇന്ത്യ മുന്നണിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭയപ്പെടുന്നു. അതുകൊണ്ടാണ് പ്രധാനമന്ത്രി എവിടെ പോയാലും ഇന്ത്യ സഖ്യത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നത്.
കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ അഴിമതികൾ സിഎജി റിപ്പോർട്ടിൽ വെളിപ്പെട്ടു. അതുകൊണ്ടുതന്നെ അഴിമതിയെക്കുറിച്ച് സംസാരിക്കാൻ മോദിക്ക് യോഗ്യതയില്ല. കേന്ദ്രത്തിലെ അഴിമതി മറച്ചുവെക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ മതവിശ്വാസത്തെ കൂട്ടുപിടിക്കുകയാണ്. ഇത്തരമൊരു ഭരണം അവസാനിപ്പിക്കണം.
ഡിഎംകെയും ഇടതുപക്ഷവും തമ്മിലുള്ള ബന്ധം നയപരമായ ബന്ധമാണ്. ഡിഎംകെയും ഇടതുപാർട്ടികളും തമ്മിലുള്ള സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടരും. പെരിയോറിനെ കണ്ടില്ലായിരുന്നെങ്കിൽ താൻ കമ്മ്യൂണിസ്റ്റാകുമായിരുന്നുവെന്ന് കരുണാനിധി പറഞ്ഞിട്ടുണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി. പ്രതിപക്ഷത്തെ 26 പാർട്ടികളാണ് ഇന്ത്യ മുന്നണിയിലുള്ളത്. ഈ മാസം 31, സെപ്റ്റംബർ 1 തീയതികളിലാണ് മുംബൈയിൽ ഇന്ത്യാ മുന്നണിയുടെ യോഗം ചേരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ