ന്യൂഡല്‍ഹി:വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ രണ്ടിടത്ത് വീതം ബിജെപിയും കോണ്‍ഗ്രസും മുന്നില്‍. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. ഛത്തീസ്ഗഡിലും തെലങ്കാനയിലുമാണ് കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തുന്നത്. തെലങ്കാനയില്‍ ഭരണം പിടിക്കുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനേക്കാള്‍ ഏറെ മുന്നിലാണ് കോണ്‍ഗ്രസ്.
ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രമുഖ പാര്‍ട്ടികള്‍ കാഴ്ചവെച്ചത്. എന്നാല്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും നൂറിലധികം സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. തെലങ്കാനയില്‍ വലിയ കുതിപ്പാണ് കോണ്‍ഗ്രസ് കാഴ്ചവെയ്്ക്കുന്നത്. രേവന്ത് റെഡ്ഡി
യുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് മത്സരരംഗത്തിറങ്ങിയത്.
2024 ലെ പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കരുതുന്ന തെരഞ്ഞെടുപ്പ് ആര്‍ക്ക് അനുകൂലമാകുമെന്ന കാര്യം രാവിലെ പത്തുമണിയോട് കൂടി ഏറെക്കുറെ വ്യക്തമാകും. രാവിലെ എട്ടിന് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകള്‍ ഒമ്പത് മണിയോടെ അറിയാനാകും.
മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും രാജസ്ഥാനില്‍ 199 സീറ്റുകളിലേക്കും ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലേക്കും തെലങ്കാനയില്‍ 119 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തുടര്‍ച്ച തേടുമ്പോള്‍ ബിജെപി ഭരണം തിരിച്ചുപിടിക്കാനായാണ് പരിശ്രമിക്കുന്നത്. മധ്യപ്രദേശിലാകട്ടെ ബി ജെ പി അധികാരത്തുടര്‍ച്ച തേടുമ്പോള്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കാനായാണ് പരിശ്രമിക്കുന്നത്. തെലങ്കാനയിലാകട്ടെ ബിആര്‍എസിന്റെ ഭരണം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ അധികാരം നിലനിര്‍ത്തുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറയുന്നത്. വലിയ മുന്നേറ്റം തെലങ്കാനയില്‍ ഉണ്ടാകുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.
തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനാണ് എക്സിറ്റ് പോളുകള്‍ മൂന്‍തൂക്കം നല്‍കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കും മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍ ഈ നാല് സംസ്ഥാനങ്ങളിലും പോരാട്ടം കടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ