ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് അലിക്ക് മുമ്പ് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പ്രസ്താവനയില്‍ പറഞ്ഞു.
നിലവില്‍ യുപിയിലെ അമ്രോഹ മണ്ഡലത്തില്‍നിന്നുള്ള ലോക്‌സഭാംഗമാണ് ഡാനിഷ് അലി. 2019-ലാണ് ജനതാദള്‍-എസ് ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം പാര്‍ട്ടിവിട്ട് മായാവതിയുടെ ബിഎസ്പിയില്‍ ചേര്‍ന്ന്ത്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതിനെ തുടര്‍ന്നാണ് ഡാനിഷ് അലിയെ ബിഎസ്പിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റില്‍ അലി നേരിട്ട പ്രശ്നങ്ങളില്‍ കോണ്‍ഗ്രസും അലിയെ പിന്തുണച്ചിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് ഡാനിഷ് അലി എംപി വംശീയാധിക്ഷേപത്തിന് വിധേയനായിരുന്നു. ലോക്‌സഭയില്‍ ബിജെപി എംപി. രമേഷ് ബിധുരിയാണ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി ഡാനിഷ് അലി എംപിയെ അപമാനിച്ചത്. ചന്ദ്രയാന്‍ മൂന്നിന്റെ വിജയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ലോക്സഭയില്‍ നടക്കുന്നതിനിടയാണ് രമേശ് ബിധുരി ഡാനിഷ് അലിക്കെതിരെ വംശീയാധിക്ഷേപം നടത്തിയത്. സംഭവത്തില്‍ ബിഎസ്പിയോ പാര്‍ട്ടി അധ്യക്ഷ മായാവതിയോ അപലപിച്ചിരുന്നില്ല. വിഷയത്തില്‍ പ്രതിപക്ഷ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയും രാഹുല്‍ ഗാന്ധി പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇന്നലെ രമേഷ് ബിധുരി പാര്‍ലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് മുന്നില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ