അഹമ്മദാബാദ്: ഗുജറാത്തില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനമടിക്കാന്‍ പോയ കര്‍ഷകന്‍ മെസേജ് കണ്ട് ഞെട്ടി. നാലു ലിറ്റര്‍ പെട്രോള്‍ അടിച്ച് നിമിഷങ്ങള്‍ക്കകം അക്കൗണ്ടില്‍ നിന്ന് 16,000 രൂപ ഡെബിറ്റ് ചെയ്തതായുള്ള മെസേജ് കര്‍ഷകന് ലഭിക്കുകയായിരുന്നു. പോയിന്റ് ഓഫ് സെയില്‍ മെഷീനില്‍ സ്‌കിമര്‍ ഉപയോഗിച്ച് നടത്തിയ സൈബര്‍ തട്ടിപ്പിനാണ് കര്‍ഷകന്‍ ഇരയായത്.
ദേവ്ഭൂമി ദ്വാരകയില്‍ നിന്നുള്ള കര്‍ഷകനായ വിശാല്‍ ആണ് തട്ടിപ്പിന് ഇരയായത്. പെട്രോള്‍ പമ്പില്‍ നാല് ലിറ്റര്‍ പെട്രോള്‍ അടിച്ച ശേഷം പണം കൊടുക്കാനായി ഡെബിറ്റ് കാര്‍ഡ് ആണ് വിശാല്‍ നല്‍കിയത്. 400 രൂപ ഈടാക്കേണ്ടതിന് പകരം ഡെബിറ്റ് കാര്‍ഡ് സൈ്വപ്പ് ചെയ്ത് നിമിഷങ്ങള്‍ക്കകം അക്കൗണ്ടില്‍ ഉണ്ടായിരുന്ന 16000 രൂപയും ഡെബിറ്റ് ചെയ്തതായുള്ള മെസേജ് ആണ് ലഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഉടന്‍ തന്നെ വിശാല്‍ സൈബര്‍ പൊലീസിനെ വിവരം അറിയിച്ചു.
പിഒഎസ് ഡിവൈസില്‍ ഘടിപ്പിച്ചിരുന്ന സ്‌കിമര്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് എന്ന് പൊലീസ് പറയുന്നു. കാര്‍ഡ് നമ്പര്‍, പിന്‍, സിവിവി തുടങ്ങിയ ക്ലോണ്‍ ഡേറ്റകളാണ് സ്‌കിമര്‍ ഉപയോഗിച്ച് ചോര്‍ത്തിയത്. ബാങ്ക് വിവരങ്ങള്‍ ലഭിച്ചതിന് ശേഷം വിശാലിന്റെ ഫോണ്‍ ഹാക്ക് ചെയ്താകാം തട്ടിപ്പുകാര്‍ പണം തട്ടിയെടുത്തതെന്നും പൊലീസ് പറയുന്നു. ഡിജിറ്റല്‍ ഫുട്ട്പ്രിന്റ് ലഭിക്കാതിരിക്കാന്‍ ഡാര്‍ക്ക് വെബിന്റെ സഹായത്തോടെ ഗിഫ്റ്റ് ആര്‍ട്ടിക്കിളുകള്‍ വാങ്ങി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ തട്ടിപ്പുകാര്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ