ബദൗന്‍: പോസ്റ്റ് മോര്‍ട്ടത്തിനിടെ യുവതിയുടെ കണ്ണുകള്‍ ഡോക്ടര്‍ പുറത്തെടുത്ത് മാറ്റിയതായി പരാതി. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും സ്റ്റാഫിനുമെതിരെയാണ് ആരോപണം. സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കൊടുവില്‍ റാസുല ഗ്രാമവാസിയായ പൂജ എന്ന 20 കാരിയാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ യുവതിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായിട്ടാണ് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം തിരികെ നല്‍കിയപ്പോള്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തിരുന്നു എന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറും സ്റ്റാഫ് അംഗങ്ങളും അവയവ മാഫിയയുടെ ആളുകളാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് യുവതിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താനും, ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താനും ഉത്തരവിട്ടത്.
സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുവതിയുടെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തുന്നത് മുഴുവന്‍ വീഡിയോയില്‍ ചിത്രീകരിക്കുമെന്നും, റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രദീപ് വാര്‍ഷ്‌നി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ