'തൊഴിലില്ലായ്മക്കെതിരെ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തത്'; നീലത്തെ പിന്തുണച്ച് അമ്മ

ലോക്‌സഭയിലെ സുരക്ഷാ വീഴ്ചയില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് അറസ്റ്റിലായ സാഗര്‍ ശര്‍മയുടെ അമ്മ ആവശ്യപ്പെട്ടു
പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ച നീലം പൊലീസ് കസ്റ്റഡിയിൽ/ പിടിഐ
പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ച നീലം പൊലീസ് കസ്റ്റഡിയിൽ/ പിടിഐ

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വളപ്പിലെ പുക പ്രതിഷേധത്തെ ന്യായീകരിച്ച് കേസില്‍ അറസ്റ്റിലായ നീലം ആസാദിന്റെ അമ്മ. തൊഴിലില്ലായ്മക്കെതിരെ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കുക മാത്രമാണ് മകള്‍ ചെയ്തത്. ജോലി ലഭിക്കാനുള്ള അവസരം വേണമെന്നാണ് അവള്‍ ആവശ്യപ്പെട്ടത്. അതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് നീലത്തിന്റെ അമ്മ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

പ്രതിഷേധിച്ചു എന്നതല്ലാതെ മറ്റെന്തെങ്കിലും മകള്‍ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. മുദ്രാവാക്യം വിളിക്കുന്നതിനിടെ നീലത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തൊഴില്‍ അവസരങ്ങള്‍ ഒരുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഗ്രാമവാസികള്‍ ഒന്നാകെ തങ്ങള്‍ക്കൊപ്പമുണ്ടെന്നും നീലത്തിന്റെ അമ്മ പറഞ്ഞു. 

ഞങ്ങളെല്ലാം തൊഴില്‍ രഹിതരാണ്. കര്‍ഷകരും ചെറുകിട കച്ചവടക്കാരും തൊഴിലാളികളുമായ തങ്ങളുടെ മാതാപിതാക്കള്‍ വളരെയേറെ കഷ്ടപ്പെടുകയാണ്. ഞങ്ങളുടെ ശബ്ദം ആരും കേള്‍ക്കുന്നില്ലെന്നും നീലം കസ്റ്റഡിയിലെടുക്കവെ ഡല്‍ഹി പൊലീസിനോട് പറഞ്ഞു. 

അതേസമയം ലോക്‌സഭയിലെ സുരക്ഷാ വീഴ്ചയില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് അറസ്റ്റിലായ സാഗര്‍ ശര്‍മയുടെ അമ്മ റാണി ശര്‍മയും സഹോദരി മഹി ശര്‍മയും ആവശ്യപ്പെട്ടു. സത്യസന്ധമായ അന്വേഷണം നടന്നാല്‍ സാഗറിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം ശരിയല്ലെന്ന് തെളിയുമെന്നും, സാഗര്‍ നിരപരാധിയാണെന്ന് വ്യക്തമാകുമെന്നും റാണി ശര്‍മ പറഞ്ഞു. 

സാഗര്‍ ഇ റിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. സാഗറിനെ കേസില്‍ പെടുത്തിയതാണ്. ആരോ അവനെ കുടുക്കിയതാണ്. രാജ്യസ്‌നേഹിയായ സാഗര്‍, നല്ല കുട്ടിയാണെന്നും റാണി ശര്‍മ പറഞ്ഞു. ഡല്‍ഹിയില്‍ ചില കൂട്ടുകാരെ കാണാന്‍ പോകുന്നുവെന്നും, രണ്ടു ദിവസത്തിനകം മടങ്ങി വരുമെന്ന് സാഗര്‍ പറഞ്ഞിരുന്നുവെന്നും റാണി ശര്‍മ കൂട്ടിച്ചേര്‍ത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com