'ബലാത്സംഗം ആയാല്‍ ഭര്‍ത്താവാണോ ഇരയായത് ഭാര്യയാണോ എന്ന് നോക്കേണ്ടതില്ല; പുരുഷനും സ്ത്രീയുമായി കണ്ടാല്‍ മതി'

ബലാത്സംഗ കേസുകളില്‍ ഭര്‍ത്താവാണ് പ്രതിയെങ്കില്‍ ഒഴിവാക്കപ്പെടുന്നതാണ് നടപ്പുരീതിയെന്ന് കോടതി 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഭര്‍ത്താവ് ഭാര്യയോട് ചെയ്യുന്നതായാലും ബലാത്സംഗം ബലാത്സംഗം തന്നെയെന്ന് ഗുജറാത്ത് ഹൈക്കോടതി. ബലാത്സംഗകേസില്‍ ഭര്‍ത്തൃമാതാവിന്റെ ജാമ്യാപേക്ഷ തള്ളുന്ന ഉത്തരവിലാണ് ജസ്റ്റിസ് ദിവ്യേഷ് ജോഷി വൈവാഹിക ബലാത്സംഗങ്ങളെ വിമര്‍ശിച്ചത്. ഇരയായ യുവതിയെ ഭര്‍ത്താവും ഭര്‍തൃപിതാവും ബലാത്കാരം നടത്തുകയും നഗ്നവീഡിയോകള്‍ പണത്തിനായി അശ്ലീല സൈറ്റുകളിലിടുകയും ചെയ്‌തെന്നാണ് കേസ്. 

രാജ്‌കോട്ട് സൈബര്‍ ക്രൈം പൊലീസ് എടുത്ത കേസിലാണ് ദിവ്യേഷ് ജോഷി ജാമ്യം നിരാകരിച്ചത്. ഭര്‍ത്താവും അയാളുടെ അച്ഛനമ്മമാരും അറസ്റ്റിലായി. വ്യാപാര പങ്കാളികളില്‍ നിന്ന് ഒരു ഹോട്ടല്‍ തുടങ്ങുന്നതിന് ഇവര്‍ക്ക് പണം ആവശ്യമായിരുന്നു. അതിനായി കണ്ടെത്തിയ മാര്‍ഗമാണ് നഗ്നവീഡിയോയുടെ വില്‍പ്പനയെന്നാണ് കേസ്. ഭാര്യയുടെ വീഡിയോ പകര്‍ത്തി ഭര്‍ത്താവ് അച്ഛന് കൈമാറി. ഇയാളും മരുമകളെ പീഡിപ്പിച്ചു. ഭര്‍ത്തൃമാതാവിന്റെ ഒത്താശയുമുണ്ടായി. 

ബലാത്സംഗ കേസുകളില്‍ ഭര്‍ത്താവാണ് പ്രതിയെങ്കില്‍ ഒഴിവാക്കപ്പെടുന്നതാണ് നടപ്പുരീതിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ചെയ്യുന്നത് ബലാത്സംഗമാണെങ്കില്‍ ഭര്‍ത്താവാണോ ഇരയായത് ഭാര്യയാണോ എന്ന് നോക്കേണ്ടതില്ല. അവരെ പുരുഷനും സ്ത്രീയുമായി കണ്ടാല്‍ മതി. വിവാഹത്തെ തുല്യതയുള്ളവരുടെ ഒന്നിക്കലായാണ് ഭരണഘടന കാണുന്നത്. സത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് മേല്‍ മൗനത്തിന്റെ വലിയ പുതപ്പുണ്ട്. അധികാരത്തിലെ അസമത്വവും സാംസ്‌കാരിക മൂല്യങ്ങളും സാമ്പത്തികമായ ആശ്രിതത്വവും ദാരിദ്ര്യവും മദ്യാസക്തിയുമൊക്കെ ഇതിന് കാരണങ്ങളാണ്. ഇന്ത്യയില്‍ പ്രതികളെ സ്ത്രീകള്‍ക്ക് അറിയാമെങ്കിലും പരാതിപ്പെടാനുള്ള സാമ്പത്തികവും സാമൂഹികവുമായ ചെലവ് കൂടുതലാണ്. കുടുംബത്തിനകത്തും ഒറ്റപ്പെടാനിടയുണ്ട്. അതിക്രമം നിശബ്ദമായി സഹിച്ച് ഒതുങ്ങിക്കഴിയുന്നവര്‍ ഏറെയുണ്ടാകും. ഇത് ഭേദിക്കപ്പെടണമമെന്നും കോടതി നിരീക്ഷിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com