അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം - കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നവര്‍ ഇവിടെ ചങ്ങാത്തം കൂടുകയാണെന്നും മോദി പറഞ്ഞു. ഈ സഖ്യത്തിന് പിന്തുണച്ച് മറ്റ് പാര്‍ട്ടികള്‍ ഉണ്ടെന്നും ഇവര്‍ക്ക് വോട്ട് ചെയ്താല്‍ അത് സംസ്ഥാനത്തെ പിന്നോട്ടടിപ്പിക്കുമെന്നും ത്രിപുരയിലെ അംബാസയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേ മോദി പറഞ്ഞു.
ത്രിപുരയിലെ ദുര്‍ഭരണത്തിന്റെ പഴയ കളിക്കാര്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. കേരളത്തില്‍ പരസ്പരം ഗുസ്തി പിടിക്കുന്നവരാണ് ത്രിപുരയില്‍ സൗഹൃദം കൂടുന്നത്. പ്രതിപക്ഷത്തിന് വോട്ടുകള്‍ വിഘടിച്ചു പോകണമെന്നതാണ് ആവശ്യം. വോട്ടുകള്‍ വിഭജിക്കാന്‍ സഹായിക്കുന്ന ചില ചെറു പാര്‍ട്ടികള്‍ തങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമെന്നു കരുതി തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുകയാണ്. കുതിരക്കച്ചവടം സ്വപ്നം കണ്ട് പുറത്തിറങ്ങിയവര്‍ വീട്ടില്‍തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും മോദി പറഞ്ഞു.
ഒരുകാലത്ത് സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകള്‍ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറിയിരുന്നു. എന്നാല്‍ ബിജെപി ഭരണത്തിന്‍ കീഴില്‍ ഇവിടെ നിയമവാഴ്ചയുണ്ടായി. ഭയത്തിന്റെ അന്തരീക്ഷത്തില്‍നിന്ന് ബിജെപി ജനങ്ങളെ മുക്തരാക്കി. കോണ്‍ഗ്രസും സിപിഎമ്മും ത്രിപുരയിലെ യുവജനങ്ങളുടെ സ്വപ്നം തല്ലിക്കെടുത്തി അവരെ നാടുവിടാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ബിജെപി സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിച്ച് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചതായും മോദി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ