ഇൻഡോർ; പൂർവവിദ്യാർഥി പെട്രോളൊഴിച്ചു തീകൊളുത്തിയതിനെത്തുടർന്ന് ചികിത്സയിലായ പ്രിൻസിപ്പൽ മരിച്ചു. ഇൻഡോറിലെ ബിഎം ഫാർമസി കോളജ് പ്രിൻസിപ്പൽ വിമുക്ത ശർമയാണ്(54) മരിച്ചത്. ആക്രമണത്തിൽ 70 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു വിമുക്ത ശർമ ശനിയാഴ്ച പുലർച്ചെ നാലു മണിയോടെ ആശുപത്രിയിൽ മരിച്ചത്. മാർക്ക് ലിസ്റ്റ് വൈകിയെന്നാരോപിച്ചാണ് 24കാരനായ അശുതോഷ് ശ്രീവാസ്തവ ആക്രമണം നടത്തിയത്.
ഫെബ്രുവരി 20നാണ് ദാരുണ സംഭവമുണ്ടാകുന്നത്. മൂർച്ചയുള്ള ആയുധം കൊണ്ട് വിമുക്തയെ ആക്രമിച്ചശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ അശുതോഷിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ ഏഴാമത്തെ സെമസ്റ്ററിൽ പരാജയപ്പെട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി.
അശുതോഷ് സ്ഥിരമായി കോളജിലെത്തി ഭീഷണിപ്പെടുത്തുന്നുവെന്നും ആത്മഹത്യാ ഭീഷണി ഉന്നയിക്കുന്നുവെന്നും പറഞ്ഞ് മൂന്നു തവണയാണ് വിമുക്ത ശർമയും കോളജിലെ മറ്റു ജീവനക്കാരും പൊലീസിൽ പരാതി നൽകിയത്. കൂടാതെ മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ഇതേ കോളജിലെ അസിസ്റ്റന്റ് പ്രഫസറായ ഡോ. വിജയ് പട്ടേലിനെ കഴിഞ്ഞ വർഷം ഒക്ടോബറിൽ അയാൾ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലുമായി അശുതോഷ് നിരവധി തവണ തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നും കോളജ് മാനേജ്മെന്റ് വ്യക്തമാക്കി.
അശുതോഷിന് എതിരായ പരാതിയിൽ നടപടി വൈകിച്ചതിന് സിംറോൾ പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സഞ്ജീവ് തിവാരിയെ സസ്പെൻഡ് ചെയ്തു. അശുതോഷ് ശ്രീവാസ്തവയെ വെളളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതക ശ്രമത്തിന് കുറ്റം ചാർത്തി അന്വേഷണത്തിലായ അശുതോഷിനെതിരെ കൊലപാതകത്തിനുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്നും എസ്പി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ