ബാലസോര്‍ ട്രെയിന്‍ ദുരന്തം; മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു

ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഈ മൂന്ന് ഉദ്യോഗസ്ഥരുടെ ഇടപെടലുകളാണ് അപകടത്തിനു കാരണമായത് എന്നാണ് സിബിഐ കണ്ടെത്തല്‍
ബാലസോർ ട്രെയിൻ ദുരന്തം/ എഎൻഐ
ബാലസോർ ട്രെയിൻ ദുരന്തം/ എഎൻഐ

ന്യൂഡല്‍ഹി: ബാലസോര്‍ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അരുണ്‍ കുമാര്‍ മൊഹന്ത, സക്ഷന്‍ എന്‍ജിനീയര്‍ മുഹമ്മദ് ആമിര്‍ ഖാന്‍, ടെക്‌നീഷ്യന്‍ പപ്പു കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഈ മൂന്ന് ഉദ്യോഗസ്ഥരുടെ ഇടപെടലുകളാണ് അപകടത്തിനു കാരണമായത് എന്നാണ് സിബിഐ കണ്ടെത്തല്‍. 

അപകടത്തില്‍ ഗൂഢാലോചനയും അട്ടിമറിയും സംശയിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് വിട്ടത്. എന്നാല്‍ അട്ടിമറിയെന്ന ആരോപണം സംബന്ധിച്ചു ഒന്നും സിബിഐ വ്യക്തമാക്കിയിട്ടില്ല. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥരുടെ അറസ്റ്റ്. 

ഒഡിഷയിലെ ബാസലോറിലാണ് രാജ്യത്തെ നടക്കിയ ദുരന്തമുണ്ടായത്. സംഭവത്തില്‍ 290 പേരാണ് മരിച്ചത്. ഇപ്പോഴും പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. 

അതിവേഗത്തില്‍ വരികയായിരുന്ന രണ്ട് യാത്രാ വണ്ടികളും നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് വണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. ബാലസോറിലെ ബഹാനാഗ ബസാര്‍ സ്റ്റേഷന് 300 മീറ്റര്‍ അകലെ വച്ച് കോറമന്‍ഡല്‍ എക്സ്പ്രസ് പാളം തെറ്റിയതാണ് അപകട പരമ്പരയ്ക്കു തുടക്കം. 

ഷാലിമാറില്‍ നിന്നു ചെന്നൈയിലേക്കു വരികയായിരുന്ന വണ്ടി പാളം തെറ്റി കോച്ചുകള്‍ സമീപ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് വണ്ടിയില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കോറമന്‍ഡല്‍ എക്സ്പ്രസിന്റെ കോച്ചുകള്‍ മൂന്നാമത്തെ ട്രാക്കിലേക്കു വീണു. മൂന്നാമത്തെ ട്രാക്കിലൂടെ എതിര്‍ ദിശയില്‍ അതിവേഗം വരികയായിരുന്ന ബംഗളൂരു - ഹൗറ എക്സ്പ്രസ് ഈ കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

വൈകിട്ട് 6.50നും 7.10നു ഇടയില്‍ ആയിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോറമന്‍ഡല്‍ എക്സ്പ്രസിന്റെ പന്ത്രണ്ടോളം കോച്ചുകളും ഹൗറ എക്സ്പ്രസിന്റെ മൂന്നു കോച്ചുകളുമാണ് പാളം തെറ്റിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com