പട്‌ന: തർക്കത്തിനിടെ ഭാര്യമാർ യുവാവിനെ കുത്തിക്കൊന്നു. ബിഹാര്‍ ഛാപ്ര സ്വദേശിയായ ആലംഗീര്‍ അന്‍സാരി(45)യാണ് മരിച്ചത്. സംഭവത്തിൽ ആലംഗീറിന്റെ ആദ്യ ഭാര്യ സൽമയെയും രണ്ടാം ഭാര്യ ആമിനയെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
ഡൽഹിയിൽ താമസിച്ച് ജോലി ചെയ്യുന്ന ആലംഗീർ 10 വർഷം മുൻപാണ് സൽമയെ വിവാഹം ചെയ്യുന്നത്. ഇരുവർക്കുമിടയിലെ ദാമ്പത്യപ്രശ്‌നങ്ങളെ തുടർന്ന് സൽമ വളരെക്കാലമായി ഭർത്താവിൽ നിന്നും പിരിഞ്ഞു താമസിക്കുകയായിരുന്നു. ആറ് മാസം മുൻപ് ആലംഗീർ ആമിനയെ രണ്ടാം വിവാഹം ചെയ്‌തു.
ഇതിനിടെ ഡൽഹിയിലെത്തിയ സൽമ ആമിനയെ കാണുകയും ഇരുവരും ആലംഗീറിനൊപ്പം താമസിക്കാനും തുടങ്ങി. ബക്രീദ് ആഘോഷങ്ങള്‍ക്കായി ആലംഗീര്‍ ബിഹാറിലേക്ക് പോയതിന് പിന്നാലെ ഭാര്യമാരും നാട്ടിലെത്തി. കഴിഞ്ഞ ദിവസം മൂന്നു പേരും തമ്മിലുണ്ടായ വാക്കു തർക്കമാണ് പിന്നീട് കത്തിക്കുത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ