ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സ്വദേശിനിയായ യുവതി ആണ്‍സുഹൃത്തിനെ കാണാന്‍ അനധികൃതമായി ഇന്ത്യയിലെത്തിയ വിവാദം കെട്ടടങ്ങും മുമ്പേ, മറ്റൊരു അതിര്‍ത്തി കടന്നുള്ള പ്രണയ സമാഗമത്തിന്റെ കഥ കൂടി പുറത്ത്. ഇന്ത്യന്‍ യുവതിയാണ് ഇത്തവണ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലുള്ള കാമുകനെ കാണാനെത്തിയത്.
ഉത്തര്‍പ്രദേശിലെ കൈലോര്‍ സ്വദേശിനിയും, ഇപ്പോള്‍ രാജസ്ഥാനിലെ ആല്‍വാറില്‍ താമസക്കാരിയുമായ അഞ്ജു എന്ന 34 കാരിയാണ് അതിര്‍ത്തി കടന്നത്. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലുള്ള 29 കാരനായ നസറുള്ള എന്ന കാമുകനെ കാണാനാണ് അഞ്ജു അതിര്‍ത്തി കടന്നുപോയത്. ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യയിലെ അപ്പര്‍ ദിര്‍ ജില്ലയിലാണ് അഞ്ജു ഇപ്പോള്‍ ഉള്ളത്.
അതിർത്തി കടന്നുപോകുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നസറുള്ളയെ, ഫെയ്‌സ്ബുക്ക് വഴിയാണ് വിവാഹിതയായ അഞ്ജു പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ഏതാനും ദിവസത്തേക്ക് ജയ്പൂരിലേക്ക് പോകുന്നു എന്നു ഭര്‍ത്താവ് അരവിന്ദിനോട് പറഞ്ഞിട്ടാണ് വ്യാഴാഴ്ച അഞ്ജു വീട്ടില്‍ നിന്നും ഇറങ്ങിയത്.
തിരികെ വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അഞ്ജു പാകിസ്ഥാനിലുണ്ടെന്ന് അറിഞ്ഞത്. അതിര്‍ത്തി കടന്നെത്തിയ അഞ്ജുവിനെ പാകിസ്ഥാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രാരേഖകള്‍ യഥാര്‍ത്ഥമെന്ന് പരിശോധയില്‍ വ്യക്തമായതിനെത്തുടര്‍ന്ന് യുവതിയെ പൊലീസ് മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ജുവിന് രണ്ടു കുട്ടികളുണ്ട്. യുവതി നാട്ടിലേക്ക് തിരികെ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഭര്‍ത്താവ് അരവിന്ദ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ