ന്യൂഡല്‍ഹി: ഒഡിഷയിലെ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തെ വിമര്‍ശിച്ച് ബിജെപി. ദൗര്‍ഭാഗ്യകരമായ ബാലസോര്‍ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണം. ഏഴര പതിറ്റാണ്ടിനിടെ ഇന്ത്യകണ്ട ഏറ്റവും മികച്ച റെയില്‍വെ മന്ത്രിയുടെ രാജിക്കാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും റെയില്‍ ഗതാഗതം തിരികെ കൊണ്ടുവരുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം അനുസരിച്ച്, അപകടത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ സ്വീകരിക്കുന്ന കര്‍ശന നടപടി അശ്വിനി വൈഷ്ണവില്‍ നിന്ന് ആരംഭിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു.
ഇന്ത്യന്‍ റെയില്‍വെയില്‍ ഗുരുതരമായ പോരായ്മകളും സുരക്ഷാ പ്രശ്നങ്ങളുമെല്ലാം നിലനില്‍ക്കേ, അതിനെയെല്ലാം മറച്ചുവെക്കുന്ന പിആര്‍ ഗിമ്മിക്കുകള്‍ നടത്തുന്നതിലായിരുന്നു അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധ. ഒഡിഷയിലെ അപകടം തികഞ്ഞ അശ്രദ്ധ കൊണ്ടും വ്യവസ്ഥിതിയിലെ പോരായ്മകള്‍ക്കൊണ്ടും ഉണ്ടായതാണ്. തങ്ങള്‍ക്കെല്ലാം അറിയാമെന്ന മോദി സര്‍ക്കാരിന്റെ അഹംഭാവവും അപകടത്തിലേക്ക് നയിച്ചെന്നും പവന്‍ ഖേര പറഞ്ഞു.
'കവച്' പ്രാധനമന്ത്രിയുടെ ഇമേജ് സംരക്ഷിക്കാന്‍ മാത്രമാണെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷയില്ലെന്നും പവന്‍ ഖേര ആരോപിച്ചു. പൊതു സമൂഹത്തില്‍ നിന്നും മാധ്യമ ചര്‍ച്ചകളില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംരക്ഷിക്കുന്ന ഒരു 'കവച്' ഉണ്ട്. എന്നാല്‍ ആ കവച് സാധാരണക്കാരായ രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ട്രെയിന്‍ സിഗ്നല്‍ സംവിധാനത്തിലെ പോരായ്മകളെ കുറിച്ച് റെയില്‍വെയ്ക്ക് നേരത്തെ മുന്നറയിപ്പ് ലഭിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഫെബ്രുവരി ഒമ്പതിന് ഒരു മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സിഗ്‌നലുകളുടെ ഇന്റര്‍-ലോക്കിങ് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. പക്ഷേ, സര്‍ക്കാര്‍ അത് വേണ്ട ഗൗരവത്തിലെടുത്തില്ല', കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോഹില്‍ ആരോപിച്ചു.
പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയും നിതീഷ് കുമാറും മാധവ റാവു സിന്ധ്യയും ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചതുപോലെ അശ്വിനി വൈഷ്ണവില്‍ നിന്നും രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ മോദി സര്‍ക്കാരിന് ധാര്‍മികതയോ ഉത്തരവാദിത്വമോ ഇല്ലെന്നും പവന്‍ ഖേര പറഞ്ഞു.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ