കൈസര്‍ഗഞ്ച്: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് ലൈംഗിക പീഡന പരാതി നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. '2024ല്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും. ഉത്തര്‍പ്രദേശിലെ എല്ലാ സീറ്റുകളിലും ബിജെപി വിജയിക്കും. കൈസര്‍ഗഞ്ച് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് തന്നെ താന്‍ വീണ്ടും മത്സരിക്കും'- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കൈസര്‍ഗഞ്ചില്‍ ബെിജെപി സംഘടിപ്പിച്ച സംയുക്ത് മോര്‍ച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബ്രിജ് ഭൂഷണ്‍. തന്റെ വീട്ടില്‍ നിന്നും സമ്മേളനം നടക്കുന്ന വേദിയിലേക്ക് റോഡ് ഷോ നടത്തിയാണ് ബ്രിജ് ഭൂഷണ്‍ എത്തിയത്. നൂറു കണക്കിന് കാറുകളുടെ അകമ്പടിയോടെ ആയിരുന്നു റാലി.
നേരത്തെ, ബ്രിജ് ഭൂഷണ്‍ അയോധ്യയില്‍ സന്യാസിമാരുടെ സാന്നിധ്യത്തില്‍ നടത്താനിരുന്ന റാലി മാറ്റിയിരുന്നു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ആയിരുന്നു അവസാന നിമിഷം റാലി മാറ്റിയത്.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ തൂങ്ങിമരിക്കാന്‍ പോലും തയ്യാറാണെന്ന് കഴിഞ്ഞദിവസം ബ്രിജ് ഭൂഷണ്‍ പറഞ്ഞിരുന്നു. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ ഗുസ്തി താരങ്ങള്‍ എത്തിയിരുന്നു. കര്‍ഷക നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് ഇതില്‍ നിന്ന് താരങ്ങള്‍ പിന്‍മാറുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ ലക്ഷ്യം അഴിമതി മുക്ത രാഷ്ട്രീയം; ഒരടി പിന്നോട്ടില്ലെന്ന് സച്ചിന്‍ പൈലറ്റ്, പുതിയ പാര്‍ട്ടി പ്രഖ്യാപനമില്ല
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ