ലക്‌നൗ: ബിജെപി നേതാവ് വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മീററ്റിലെ ഗോവിന്ദ്പുരിയിലാണ് സംഭവം. പ്രാദേശിക ബിജെപി നേതാവ് നിഷാന്ത് ഗാര്‍ഗ് ആണ് ശനിയാഴ്ച വെടിയേറ്റു മരിച്ചത്.
സംഭവത്തില്‍ നിഷാന്തിന്റെ ഭാര്യ സോണിയയാണ് അറസ്റ്റിലായത്. നിഷാന്തിന്റെ സഹോദരന്റെ പരാതിയിലാണ് അറസ്റ്റ്. സംഭവദിവസം നിഷാന്തും സോണിയയും തമ്മില്‍ വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന് സോണിയയെ കൊല്ലുമെന്ന് പറഞ്ഞ് നിഷാന്ത് തോക്കുമായി വന്നു.
പിടിവലിക്കിടെ തോക്കില്‍ നിന്നും നിഷാന്തിന് വെടിയേല്‍ക്കുകയായിരുന്നുവെന്ന് സോണിയ പൊലീസിനോട് പറഞ്ഞു. നെഞ്ചില്‍ വെടിയേറ്റ നിലയിലായിരുന്നു നിഷാന്തിന്റെ മൃതദേഹം കണ്ടത്. ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് സോണിയ ആദ്യം പൊലീസിനോട് പറഞ്ഞത്.
വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് വഴക്കുണ്ടാക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പിണങ്ങി പുലര്‍ച്ചെ മൂന്നുമണിയോടെ സമീപത്തുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോയി. പിന്നീട് രാവിലെ ആറരയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഭര്‍ത്താവ് ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടതെന്നായിരുന്നു ആദ്യം സോണിയ പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ ഈ മൊഴി പൊലീസ് മുഖവലയ്‌ക്കെടുത്തില്ല. മാത്രമല്ല ആത്മഹത്യ ചെയ്ത നിഷാന്തിന്റെ സമീപത്തു നിന്നും തോക്ക് ലഭിച്ചതുമില്ല. തുടര്‍ന്ന് സോണിയയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തോക്ക് അലമാരയില്‍ നിന്നും എടുത്ത് സോണിയ പൊലീസിന് കൈമാറുകയും ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ